(www.kl14onlinenews.com)
(18-Feb-2025)
ഒട്ടാവ: കാനഡയിൽ ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെട്ടു. വിമാനം തലകീഴായി മറിയുകയായിരുന്നു. 76 യാത്രക്കാരും 4 വിമാന ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഉണ്ടായ കനത്ത കാറ്റിനെ തുടർന്ന് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞുവീഴ്ചയെ തുടർന്ന് വിമാനത്താവളത്തിലെ കാഴ്ച പരിധിയും കുറവായിരുന്നു. റൺവേയും മഞ്ഞുമൂടിയ നിലയിലായിരുന്നു.
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ തലകീഴായി മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിലുണ്ടായിരുന്നവരെയെല്ലാം പുറത്തെത്തിച്ചു. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപയോഗിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ 60 വയസുകാരന്റെയും 40 വയസുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post a Comment