ഹണി റോസിന്റെ പരാതി, മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ

ഹണി റോസിന്റെ പരാതി, മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. എറണാകുളം സെൻട്രൽ പൊലീസിലാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്. നടിയുടെ പരാതിയിൽ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയതും ഹൈക്കോടതിയെ സമീപിക്കാൻ രാഹുലിനെ പ്രേരിപ്പിച്ചു.

രാഹുൽ ഈശ്വർ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ഹണി റോസിന്റെ പരാതി. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും രാഹുല്‍ ഈശ്വർ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണിറോസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പരാതി നൽകിയ വിവരം ഹണി റോസ് അറിയിച്ചത്.

രാഹുൽ ഈശ്വർ,

ഞാനും എൻ്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്.

അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.

ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ് .

ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ്‌ ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്.

ഇന്ത്യൻ നിയമവ്യവസ്ഥയിൽ,

Indian Constitution: Guarantees the right to make choices about one's attire.

Indian Constitution: Protects an individual's right to privacy and personal autonomy, which encompasses the right to choose what to wear,

Indian Penal Code (IPC): Doesn't have any specific provisions restricting or regulating clothing choices.

രണ്ട് ദിവസം മുന്‍പ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. 

സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും എന്നായിരുന്നു ഹണി റോസിന്‍റെ വിമർശനം.

ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും ഹണി റോസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

ഹണി റോസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശ്രീ രാഹുൽ ഈശ്വർ

താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും.

പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.

എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.

അതേസമയം തൃശ്ശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്

Post a Comment

Previous Post Next Post