കേരള ഗവർണറായി സത്യപ്രജ്ഞ ചെയ്ത് രാജേന്ദ്ര അർലേക്കർ

(www.kl14onlinenews.com)
(02-jan-2025)

കേരള ഗവർണറായി സത്യപ്രജ്ഞ ചെയ്ത് രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം :
കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലെകറെ കേരളത്തിലേക്ക് നിയോഗിച്ചത്.

ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു.

1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്.

ആര്‍എസ്എസിലൂടെയായിരുന്നു ആര്‍ലെകറിന്റെ രാഷ്ട്രീയപ്രവേശം. 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയുമായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്.

അതേസമയം 17 മുതൽ നിയമസഭാസമ്മേളനം ചേരാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗവർണർ രാജേന്ദ്ര ആർലേകറുടെ നയപ്രഖ്യാപനത്തോടെയാവും നിയമസഭാ സമ്മേളനത്തിന് തുടക്കമാകുക. അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിരുന്നു. കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിനാണ്. മാർച്ച് 31 വരെ 27 ദിവസം സഭ ചേരും. ഇത്തവണ മാർച്ച് 31-ന് മുൻപുതന്നെ പൂർണ ബജറ്റ് പാസാക്കും. മാർച്ചിനുമുൻപ്‌ നാലുമാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് പതിവ്.

രണ്ട് ഇടവേളകളോടെ മൂന്നുഘട്ടമായി സമ്മേളനം നടത്താനാണ് മന്ത്രിസഭയുടെ ശുപാർശ. ജനുവരി 17 മുതൽ 23 വരെ ചേർന്നാൽ ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഏഴുവരെ സമ്മേളനമില്ല. ഫെബ്രുവരി ഏഴുമുതൽ 13 വരെയാണ് അടുത്തഘട്ടം. പിന്നീട് മാർച്ച് മൂന്നുമുതൽ 31 വരെ സമ്മേളിച്ച് ധനാഭ്യർഥനകൾ ചർച്ചചെയ്ത് ബജറ്റ് പാസാക്കും.

Post a Comment

Previous Post Next Post