(www.kl14onlinenews.com)
(27-Dec-2024)
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നും ടൗൺഷിപ്പിനായി ഭൂമി അളക്കൽ നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി സിംഗിൽ ബെഞ്ച് വിധി. ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികളാണ് കോടതി തള്ളിയത്.
ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നും നിയമപ്രകാരമുള്ള നഷ്ടപരിഹാരം സർക്കാർ എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണോ നഷ്ടപരിഹാരം നൽകേണ്ടതെന്ന കാര്യം വിധിപ്പകർപ്പ് പുറത്തുവന്നശേഷമേ വ്യക്തമാകൂ.
ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് മോഡൽ ടൗൺഷിപ് നിർമിക്കാനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെയാണ് എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
വയനാട് പുനരധിവാസത്തിന് യോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ടെന്നും ഉരുൾപൊട്ടലിൽ തങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായെന്നും ഹാരിസൺസ് മലയാളം വാദിച്ചു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റോൺ എസ്റ്റേറ്റ് ആവശ്യപ്പെട്ടു.ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നു സർക്കാരും വ്യക്തമാക്കി. സർക്കാർ നടപടി ശരിവെയ്ക്കുന്ന കോടതിവിധിയെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു.
Post a Comment