വയനാട്ടിലെ കൊടും ക്രൂരത: പ്രതികളെ തിരിച്ചറിഞ്ഞു; കുറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(16-Dec-2024)

വയനാട്ടിലെ കൊടും ക്രൂരത: പ്രതികളെ തിരിച്ചറിഞ്ഞു; കുറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണിയാമ്പറ്റ സ്വദേശിയായ ഹർഷിദും നാല് സുഹൃത്തുക്കളുമാണ് പ്രതികളെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെടുത്തത്. അക്രമി സംഘം ഉപയോ​ഗിച്ച KL52 H 8733 നമ്പർ സെലേറിയോ കാറാണ് മാനന്തവാടി പോലീസ് കണ്ടെത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രതികളെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പോലീസ് പറഞ്ഞു.

നേരത്തെ കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു. ആദിവാസി യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

സംഭവത്തിൽ മാനന്തവാടി പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.രിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാനും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈ കാറിന്‍റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. കൈകാലുകൾക്കും നടുവിനുമാണ് ​ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്

Post a Comment

Previous Post Next Post