(www.kl14onlinenews.com)
(13-May-2024)
കൃത്യത്തിന് ശേഷവും ഒന്നും സംഭവിക്കാത്ത രീതിയിൽ പിതാവിന്റെ ഹോട്ടലിലെത്തി; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി കേട്ട് കൂസലില്ലാതെ ശ്യാം ജിത്ത്
കണ്ണൂർ: എല്ലാം നേരത്തെ നടത്തിയ തയ്യാറെടുപ്പായിരുന്നു. കൊലചെയ്യുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ ആദ്യം ചുറ്റികകൊണ്ട് തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നെ കഴുത്തറത്ത ശേഷം കൈഞരമ്പുകൾ അറുത്തുമാറ്റി മരണമുറപ്പിച്ചു. പ്രണയം നിരസിച്ചതിന് വിഷ്ണുപ്രിയയോട് ശ്യാംജിത്ത് ചെയ്ത ക്രൂരതകേട്ട് കോടതി പോലും നടുങ്ങിപ്പോയിരുന്നു. പലതരം കൊലപാതക വാർത്തകൾ കണ്ണൂർ നേരത്തേയും കേട്ടിരുന്നുവെങ്കിലും ഒരു നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തിയതായിരുന്നു വിഷ്ണുപ്രിയയുടെ കൊലപാതകം.അത്രമേൽ പൈശാചികം, അതിദാരുണം.
പാനൂരിനടുത്ത വള്ള്യായി ഗ്രാമം മറക്കില്ല ആ ദിവസം. 2022 ഒക്ടോബർ 22 ലെ വെള്ളിയാഴ്ച. പ്രണയം പകയായി വിഷ്ണുപ്രിയ മുൻ സുഹൃത്തിന്റെ വൈരാഗ്യത്തിന് ഇരയായപ്പോൾ 29 മുറിവുകളാണ് അവളുടെ ദേഹത്തുണ്ടായിരുന്നത്. അതിൽ പത്തെണ്ണവും മരണത്തിന് ശേഷം സംഭവിച്ചതായിരുന്നു. അതായത് കഴുത്തിൽ കത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാൻ കൈഞരമ്പുകളെല്ലാം ശ്യാംജിത്ത് മുറിച്ചുവെന്നും പോലീസ് പറയുന്നു. സിനിമയ്ക്കപ്പുറത്തുള്ള സൈക്കോപ്പാത്തായി മാറിയ സംഭവം.
എല്ലാം മുൻകൂട്ടി തയ്യാറാക്കിയിരുന്നു പ്രതി. കത്തിയും ചുറ്റികയും വാങ്ങിവെച്ചു. വിഷ്ണുപ്രിയയുടെ വീട്ടിൽ ആളൊഴിയുന്ന നേരം കാത്തിരുന്നു. ആ സമയത്താണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിക്കുന്നത്. ഇതോടെ വീട്ടിൽ ആളുണ്ടാവില്ലെന്ന ശ്യംജിത്തിന്റെ കണക്ക് കൂട്ടൽ ശരിയാവുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടിലായിരിക്കുമെന്ന് കണക്ക് കൂട്ടി കൊല്ലാനുറപ്പിച്ചെത്തിയ ശ്യാംജിത്തിനെ കൂടുതൽ പ്രകോപനമുണ്ടാക്കുന്നതായി വിഷ്ണുപ്രിയയുടെ ഫോൺ വിളി. ശ്യംജിത്ത് എത്തുമ്പോൾ മറ്റൊരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകായിരുന്നു യുവതി. ഇത് പ്രതിയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തു.കൃത്യത്തിന് ശേഷവും ഒന്നും സംഭവിക്കാത്ത രീതിയിൽ വീട്ടിലെത്തി കുളിച്ചുമാറ്റി പിതാവിന്റെ ഹോട്ടലിലെത്തി മീൻകറികൂട്ടി ചോറുണ്ടു. ഇവിടെ നിന്നായിരുന്നു അറസ്റ്റ്.
കഴുത്തിൽ കൊലക്കത്തി വീഴുന്നതിന് മുൻപ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തിൽ കുരുക്കുന്നതിന് പ്രധാന തെളിവായെന്നു പറയുന്നു പോലീസ്. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ മറ്റൊരു സുഹൃത്തിനോട് വാട്സാപ്പിൽ സംസാരിക്കുകയായിരുന്നു.സംസാരിച്ച് തീരുന്നതിന് മുൻപാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പോലീസെത്തുമ്പോൾ വിഷ്ണുപ്രിയയുടെ ഫോൺ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി.
പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അഞ്ചുവർഷമായി വിഷ്ണുപ്രിയ സുഹൃത്താണെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി
വിഷ്ണുപ്രിയയുടെ ഫോണിൽനിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പർ കിട്ടി. നാട്ടിൽ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കൾക്ക് അറിയില്ല. ആ നമ്പർ ടവർ ലൊക്കേഷൻ നോക്കി പോലീസ് പിന്തുടർന്നു. എത്തിയത് മാനന്തേരിയിൽ. ആളെ കണ്ടെത്തിയപ്പോൾ ഒരു കുലുക്കവുമില്ലാതെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവിൽ രക്ഷയില്ലെന്ന് കണ്ടപ്പോൾ എല്ലാം ഏറ്റുപറഞ്ഞു.
കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗിൽവെച്ച് സ്വന്തം ബൈക്കിൽ വീട്ടിലെത്തി കുളിച്ച് ഹോട്ടലിൽ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. സംഭവം നടന്ന് രാവിലെ 10.30-ഓടെയാണ് ഹോട്ടലിൽ പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. കോടതിയിൽ വാദം നടക്കുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഭാവത്തിലായിരുന്നു ശ്യാംജിത്ത്.എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന് മറുപടി. ഒടുവിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവും കോടതി പ്രതിക്ക് വിധിച്ചു.
അന്വേഷണം ഇങ്ങനെ
കേസിൽ വിസ്തരിച്ചത് വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് എന്നിവർ ഉൾപ്പെടെ 49 സാക്ഷികളെയാണ് വിസ്തരിച്ചത്. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യത്തെളിവും ശാസ്ത്രീയതെളിവും കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ഹാമറും കൈയുറയും വാങ്ങി.
ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ വിചാരണവേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവദിവസം പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിൾ വിചാരണവേളയിൽ കോടതിഹാളിൽ എത്തിച്ചു. സാക്ഷികൾ വാഹനം തിരിച്ചറിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളും കോടതിയിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. മൂന്ന് മൊബൈൽ കമ്പനികളുടെ നോഡൽ ഓഫീസർമാരെ വിസ്തരിച്ചു.
സംഭവദിവസം ഉച്ചയ്ക്ക് പ്രതി ശ്യാംജിത്ത് ബൈക്കിൽ പാനൂർ ഭാഗത്തേക്ക് പോകുന്നതിന്റെയും തിരിച്ച് വള്ള്യായി ഭാഗത്തേക്ക് വരുന്നതിന്റെയും സിസി.ടി.വി. ദൃശ്യങ്ങൾ കണ്ടെടുത്തു. വിഷ്ണുപ്രിയയും സുഹൃത്തും കോഴിക്കോട് പോയപ്പോൾ ഒരു തവണ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകൾ തെളിവായി കോടതിയിൽ ഹാജരാക്കി. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് കേസിന്റെ വിചാരണ തുടങ്ങി. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫൊറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി വിസ്തരിച്ചു.
അതേസമയം
പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠി ആയിരുന്നു പ്രതി ശ്യാംജിത്ത്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാർഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാൻ വിഷ്ണുപ്രിയ തീരുമാനിച്ചു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല.
ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രംഗത്തെത്തി. വിഷ്ണുപ്രിയയെയും ആൺസുഹൃത്തിനെയും നേരിൽക്കണ്ട് ബന്ധം പിരിയാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വർധിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
2022 ഒക്ടോബർ രണ്ട്. കണ്ണൂർ പാനൂരിലെ വീട്ടിൽ ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. ശ്യാം ചേട്ടൻ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും എന്ന് വിഷ്ണുപ്രിയ ആൺസുഹൃത്തിനോട് പറഞ്ഞു. 17 സെക്കന്റ് ആൺസുഹൃത്ത് ശ്യാംജിത്തിനെ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിർണായകമായത്. കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേൽപ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ആൺസുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പൊലീസുകാരനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു
ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താൻ കൃത്യം ചെയ്തെന്ന് സമ്മതിച്ചു. കൃത്യത്തിനുപയോഗിച്ച ആുധങ്ങള്‍ പിറ്റേന്ന് കുളത്തിൽ നിന്ന് കണ്ടെത്തി. കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിനുപയോഗിച്ച സാധനങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു
കണ്ടെടുത്ത വസ്തുക്കളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയിൽ നിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂർ ടൗണിലെത്തിയതിന്റെയും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വന്നു പോയത് മൂന്നു പേർ കണ്ടിരുന്നു. വീഡിയോ കോളിൽ ആൺസുഹൃത്തിന് ലഭിച്ച വിവരങ്ങളും നിർണായകമായി. ദൃക്സാക്ഷിയില്ലാത്ത കേസാണ് പൊലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് അഞ്ചാം പാതിര സിനിമ കണ്ടാണെന്ന് ശ്യാംജിത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. അഞ്ചാംപാതിരയിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താൻ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സിനിമ കണ്ടത് ആസൂത്രണത്തിന് സഹായകമായെന്ന മൊഴി വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചാലും തനിക്കൊന്നുമില്ലെന്നും കൃത്യത്തിൽ കുറ്റബോധമില്ലെന്നും പ്രതി പറഞ്ഞതും വാർത്തയായിരുന്നു. വിഷ്ണുപ്രിയ അർഹിക്കുന്ന ശിക്ഷയാണ് താൻ നൽകിയതെന്നായിരുന്നു അന്ന് മാധ്യമങ്ങൾക്കു മുമ്പിൽ പ്രതിയുടെ നിലപാട്.
തനിക്ക് ഇപ്പോൾ 25 വയസാണെന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ 39 വയസേ ആകൂ എന്നുമാണ് ഒരു കൂസലുമില്ലാതെ ശ്യാംജിത്ത് അന്ന് പ്രതികരിച്ചത്. എന്നാൽ, എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്യാംജിത്ത് മൗനം പാലിക്കുകയാണ് ചെയ്തത്. ഐപിസി 449, 302 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തി. 2022 ഒക്ടോബർ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്
Post a Comment