പാനൂരിൽനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന

(www.kl14onlinenews.com)
(06-APR-2024)

പാനൂരിൽനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന
കണ്ണൂർ: പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിൻ ലാലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ഇന്നലെ നടത്തിയ പരിശോധനയിലും രണ്ട് ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഷിബിൻ ലാൽ, അരുൺ, അതുൽ അടക്കമുള്ളവരുടെ അറസ്റ്റ് രാവിലെ പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡ‍ിയിലുള്ള സായൂജിനെ ഉടൻ അറസ്റ്റ് ചെയ്യും.

ബോംബ് നിർമാണം ആസൂത്രണം ചെയ്തത് ഒളിവിൽ കഴിയുന്ന ഷിജാലും സ്ഫോടനത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഷിജാലിനെ കൂടാതെ, അക്ഷയ് എന്നയാളും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

കൂടുതൽ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്. പാനൂരിൽ നിർമാണത്തിനിടെ പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നു സ്ഥിരീകരിച്ചു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവയാണ് ബോംബ് നിർമാണത്തിന് ഉപയോഗിച്ചത്. ആകെ പത്തുപേരാണ് ബോംബ് നിർമാണ സംഘത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, കുന്നോത്ത്പറമ്പ് സ്വദേശി കെ. അതുൽ, ചെണ്ടയാട് സ്വദേശി കെ.കെ അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും സ്‌ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൈവേലിക്കൽ സ്വദേശി സായൂജിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തിന് ശേഷം ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബോംബ് സ്‌ഫോടനം നടക്കുമ്പോൾ എട്ട് പേരാണ് മനോഹരന്റെ വീട്ടിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടനത്തിൽ മരിച്ച ഷെറിനും ഗുരുതരമായി പരിക്കേറ്റ വിനീഷുമാണ് ടെറസിന് മുകളിലുണ്ടായിരുന്നത്. മറ്റുള്ളവർ താഴെയായിരുന്നു നിന്നിരുന്നത്

Post a Comment

Previous Post Next Post