നിങ്ങൾ എന്താണ് ധരിക്കുന്നത് എന്നത് നിങ്ങളുടെ തീരുമാനമാണ്, ഉത്തരവാദിത്തമാണ്': രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(27-FEB-2024)

'നിങ്ങൾ എന്താണ് ധരിക്കുന്നത് എന്നത് നിങ്ങളുടെ തീരുമാനമാണ്, ഉത്തരവാദിത്തമാണ്': രാഹുൽ ഗാന്ധി

സ്ത്രീകൾ തിരഞ്ഞെടുക്കുന്ന ഹിജാബ് (hijab) ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാൾ എന്ത് ധരിക്കണമെന്ന് നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി (Rahul Gandhi). ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ (Bharat Jodo Nyay Yatra) ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥിനികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ആശയവിനിമയത്തിനിടെ, കർണാടകയിൽ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെൺകുട്ടി പരാമർശിക്കുകയും താൻ പ്രധാനമന്ത്രിയാണെങ്കിൽ അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തായിരിക്കുമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷനോട് ചോദിക്കുകയുമായിരുന്നു.

"ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ ഇഷ്ടം ആണ്. അതിന് അവരെ അനുവദിക്കണം. ഇതാണ് എൻ്റെ അഭിപ്രായം. നിങ്ങൾ എന്ത് ധരിക്കണം എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്ത് ധരിക്കണം എന്നത് നിങ്ങളുടെ തീരുമാനമാണ്. നിങ്ങൾ എന്ത് ധരിക്കണമെന്ന് മറ്റാരും തീരുമാനിക്കണമെന്ന് ഞാൻ കരുതുന്നില്ല," രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരുനന്നു.

ഹിജാബ് വിവാദം

2022 ജനുവരിയിൽ കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ചില മുസ്‌ലിം വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിച്ചതിൻ്റെ പേരിൽ കോളേജിൻ്റെ യൂണിഫോം നയത്തിൻ്റെ ലംഘനം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടത്. സംഭവം സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും പ്രത്യാക്രമണത്തിനും ഇടയാക്കി. അത്തരം നയങ്ങൾ നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി, ഈ ക്രമീകരണങ്ങളിൽ ഹിജാബ് ധരിക്കുന്നത് ഫലപ്രദമായി നിരോധിച്ചുകൊണ്ട് അന്നത്തെ ബിജെപി സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2022 മാർച്ച് 15-ന് കർണാടക ഹൈക്കോടതി നിരോധനം ശരിവയ്ക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ 2022 ഒക്ടോബറിൽ സുപ്രീം കോടതി വിഭജിച്ച് വിധി പ്രസ്താവിച്ചു. പിന്നീട് കഴിഞ്ഞ വർഷം ഡിസംബറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ച ഉത്തരവ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post