രാജ്യത്ത് 636 പേര്‍ക്ക് കൂടി കൊവിഡ്; കേരളത്തില്‍ 2 മരണം

(www.kl14onlinenews.com)
(01-JAN-2024)

രാജ്യത്ത് 636 പേര്‍ക്ക് കൂടി കൊവിഡ്; കേരളത്തില്‍ 2 മരണം
ഡൽഹി :
രാജ്യത്ത് 636 പേര്‍ക്ക് കൂടി കൊവിഡ്(Covid 19) സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,394 ആയി ഉയര്‍ന്നു. രോഗബാധയെ തുടര്‍ന്ന് മൂന്ന് മരണങ്ങള്‍(Covid death) കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് മരണവും കേരളത്തിലാണ്. ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് തമിഴ്നാട്ടിലാണ്. ഇതോടെ മരണസംഖ്യ 5,33,364 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 548 പേര്‍ കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 4.44 കോടിയായി (4,44,76,150). ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

ഞായറാഴ്ച 841 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ 227 ദിവസത്തിനിടയിലെ/ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയായിരുന്നു. എന്നാല്‍ ഇന്ന് കേസുകളുടെ എണ്ണത്തില്‍ വലിയൊരു കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്.

ശനിയാഴ്ച, ഇന്ത്യയില്‍ 743 പുതിയ കോവിഡ് -19 കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകള്‍ ഇരട്ട അക്കത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ അടുത്തിടെയായി പ്രതിദിന കേസുകളുടെ വര്‍ധനവ് ആശങ്ക ഉയര്‍ത്തുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വരെ ഒമ്പത് സംസ്ഥാനങ്ങളില്‍ ജെഎന്‍.1 സബ് വേരിയന്റിന്റെ 178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗോവയിലാണ് ഏറ്റവുമധികം കേസുകള്‍. 47 പേര്‍ക്കാണ് ഗോവയില്‍ മാത്രം കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചത്, 41 കേസുകള്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 36, കര്‍ണാടകയില്‍ 34, മഹാരാഷ്ട്രയില്‍ ഒമ്പത്, രാജസ്ഥാനിലും തമിഴ്നാട്ടിലും നാല് വീതം, തെലങ്കാനയില്‍ നിന്ന് രണ്ട്, ഡല്‍ഹിയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

നേരത്തെ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും വൈറസ് കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രായമായവരോടും മറ്റ് അസുഖങ്ങളുള്ളവരോടും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ധരിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. അതേസമയം കടുത്ത നിയന്ത്രണങ്ങളിലേക്ക് തല്‍ക്കാലം കടക്കേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍.

എന്താണ് ജെഎൻ.1 സബ് വേരിയന്റ്?

കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ.1 സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. 2022 ന്റെ തുടക്കത്തിൽ, ബിഎ.2.86 ആണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായത്. എന്നാൽ വലിയ വ്യാപനത്തിന് ബിഎ.2.86 കാരണമായില്ലെന്ന് പറയാം. എന്നാൽ ജെഎൻ.1-ന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒരു അധിക മ്യൂട്ടേഷൻ ഉള്ളതിനാൽ ഇത് വിദഗ്ധരെ ആശങ്കയിലാക്കുന്നു. അതേസമയം ജെഎൻ.1 സബ് വേരിയന്റ് എന്തെങ്കിലും കാര്യമായ ഭീഷണി ഉയർത്തുമെന്ന് ഡബ്ല്യുഎച്ചഒയ്ക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

സാധാരണ കോവിഡ് ലക്ഷണങ്ങളിൽ പനി, വിറയൽ, ചുമ, ശ്വാസതടസ്സം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, പേശി വേദന, തലവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, തൊണ്ടവേദന, തിരക്ക്, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടുന്നു. ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി കണക്കിലെടുത്ത് ഈ ലക്ഷണങ്ങളിൽ ചിലത് പ്രകടമായേക്കാം. ജെഎൻ.1 ശക്തമായ പ്രതിരോധശേഷിയുള്ളവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റായിട്ടാണ് ജെഎൻ.1നെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വിശേഷിപ്പിച്ചത്.

Post a Comment

Previous Post Next Post