ഹൈവേകൾ തടഞ്ഞ് ട്രക്ക്, ബസ് ഡ്രൈവർമാർ: ഹിറ്റ് ആന്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

(www.kl14onlinenews.com)
(02-JAN-2024)

ഹൈവേകൾ തടഞ്ഞ് ട്രക്ക്, ബസ് ഡ്രൈവർമാർ: ഹിറ്റ് ആന്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു
പുതിയ ശിക്ഷാ നിയമത്തിലെ കർശനമായ ‘ഹിറ്റ്-ആൻഡ്-റൺ’ (hit-and-run) വ്യവസ്ഥയിൽ പ്രതിഷേധം (protests) കടുപ്പിച്ച് ഡ്രൈവർമാരും ട്രക്കർമാരും. ഇതിന്റെ ഭാ​ഗമായി വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർ ഹൈവേകൾ തടഞ്ഞു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിലെ ഇന്ധന വിതരണത്തെ വരും ദിവസങ്ങളിൽ പ്രക്ഷോഭം ബാധിച്ചേക്കുമെന്ന് ഭയന്ന് ആളുകൾ പമ്പുകളിൽ ക്യൂ നിൽക്കുന്നത് പുറത്തുവരുന്ന വീഡിയോയിൽ കാണാം. ബ്രിട്ടീഷ് കാലത്തെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) റദ്ദാക്കിയ ക്രിമിനൽ കോഡ് നിയമം, അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനും സംഭവം റിപ്പോർട്ട് ചെയ്യാതിരിക്കുന്നതിനും 10 വർഷം വരെ ശിക്ഷ നൽകുന്നു. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്.

മഹാരാഷ്ട്ര

പുതിയ നിയമവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിലും ട്രക്ക് ഡ്രൈവർമാർ തിങ്കളാഴ്ച പ്രതിഷേധം നടത്തി. പ്രതിഷേധത്തെ തുടർന്ന് ചിലയിടങ്ങളിൽ ഇന്ധനക്ഷാമം നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, താനെ ജില്ലയിലെ മീരാ ഭയന്ദർ പ്രദേശത്ത് ട്രക്ക് ഡ്രൈവർമാർ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഗതാഗതം തടസ്സപ്പെടുത്തുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. കല്ലേറിൽ പോലീസ് വാഹനം തകർന്നതായും റിപ്പോർട്ടുണ്ട്. സോലാപൂർ, കോലാപൂർ, നാഗ്പൂർ, ഗോണ്ടിയ ജില്ലകളിലും പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞു. നവി മുംബൈയിലും മറ്റ് സ്ഥലങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

ഛത്തീസ്ഗഡ്

പുതിയ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡിൽ പലയിടത്തും ബസുകളുടെയും ട്രക്കുകളുടെയും ഡ്രൈവർമാർ ജോലി നിർത്തി പ്രതിഷേധം നടത്തി. സംസ്ഥാനത്തുടനീളമുള്ള 12,000-ലധികം സ്വകാര്യ ബസ് ഡ്രൈവർമാർ തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തെ തുടർന്ന് റായ്പൂർ, ബിലാസ്പൂർ, ദുർഗ്, രാജ്നന്ദ്ഗാവ് എന്നിവിടങ്ങളിൽ യാത്രക്കാർ കുടുങ്ങി.

പശ്ചിമ ബംഗാൾ

നിയമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ട്രക്ക്, വാണിജ്യ വാഹന ഡ്രൈവർമാർ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഡങ്കുനി ടോൾ പ്ലാസയ്ക്ക് സമീപം ദേശീയ പാത നമ്പർ 2 ഞായറാഴ്ച രണ്ട് മണിക്കൂറോളം ഉപരോധിച്ചു. രാവിലെ 10.30 ഓടെ ചണ്ഡിതലയിൽ വച്ച് സമരക്കാർ ടയറുകൾ കത്തിച്ചും വാഹനങ്ങൾ റോഡിന് നടുവിൽ പാർക്ക് ചെയ്തും റോഡ് ഉപരോധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് 1:50ന് ഉപരോധം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Post a Comment

Previous Post Next Post