(www.kl14onlinenews.com)
(05-DEC-2023)
പയസ്വിനി തളിരിടുന്നു;
കാസർകോട് :കുട്ടികളുടെ കവിതകളും കലപിലകളും കേട്ട് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ "പയസ്വിനി " അടുക്കത്തു ബയൽ ഗവ.യു.പി.സ്കൂളിന്റെ മുററത്ത് തളിരിടുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസറഗോഡ് പുതിയ ബസ്റ്റാൻറിനു സമീപത്തു നിന്നും പിഴുതെടുത്ത് സ്കൂൾ മുറ്റത്തെത്തിച്ചു നട്ട മാവാണ് പയസ്വിനി. സുഗതകുമാരി ഒരിക്കൽ കാസറഗോഡു വന്നപ്പോൾ നട്ട മാവിൻ തൈ . വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളും സമരക്കാരുടെ മുദ്രാവാക്യങ്ങളും കേട്ടു വളർന്ന മാവ് ഇന്ന് സ്കൂൾ മുറ്റത്ത് കുട്ടികളുടെ കവിതകളും കലപില ശബ്ദങ്ങളും ആസ്വദിച്ചു വളർന്നു വരുന്നുണ്ട്. ഏഴുമണിക്കൂർ നീണ്ട കഠിനമായ പ്രയത്നത്തിലൂടെ പിഴുതെടുത്തു കൊണ്ടാണ്ട് പയസ്വിനിയെ സ്കൂൾ മുറ്റത്തെത്തിച്ചത്. മരണത്തെ അതിജീവിച്ച പയസ്വിനി ഇനി തളിർക്കും കുളിർക്കും മധുരമുള്ള മാമ്പഴം നൽകും . സുഗതകുമാരിയുടെ ഓർമ്മക്കായി തലയെടുപ്പോടെ പയസ്വിനി സ്കൂൾ വളപ്പിൽ നിൽക്കട്ടെ . ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ ജനാർദനനുമായി സ്കൂളിലെത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് , സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം എന്നിവർ ഹെഡ്മിസ്ട്രസ്സ് യശോദ ടീച്ചറുമായി പയസ്വിനി തളിരിട്ടതിലുള്ള സന്തോഷം പങ്കുവെച്ചു.
Post a Comment