സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പുതിയ കോവിഡ് കേസുകൾ, രണ്ട് മരണം

(www.kl14onlinenews.com)
(23-DEC-2023)

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പുതിയ കോവിഡ് കേസുകൾ, രണ്ട് മരണം
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കോവിഡ് രോ​ഗികൾ (Covid cases). 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് കോവിഡ് മരണവും (Covid death) ഇന്നലെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (kerala health ministry) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ജെഎൻ.1 (JN 1) ഉപവകഭേദമാണ് കോവിഡ് കേസുകൾ ഉയരാനുള്ള കാരണമായി വി​ദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവിൽ 3,420 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ലഭിച്ച കണക്ക് അനുസരിച്ച്, 17 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം (266), കർണാടക (70), മഹാരാഷ്ട്ര (15), തമിഴ്നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും. കേരളത്തിൽ രണ്ട് മരണങ്ങളും കർണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയർന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 325 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.

കോവിഡ്-19 കേസുകളുടെ നിലവിലെ വർദ്ധനവിൽ ആശങ്ക വേണ്ടെനന്നും പരിഭ്രാന്തരാകരുതെന്നും സർക്കാർ പറഞ്ഞു. എന്നാൽ, മുൻകരുതൽ നടപടിയായി കോമോർബിഡിറ്റി ഉള്ളവർ മാസ്‌ക് ധരിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യത്തുടനീളമുള്ള ചികിത്സാ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡിസംബർ 21 വരെ രാജ്യത്തുടനീളം കോവിഡ് ഉപ-വേരിയന്റ് ജെഎൻ.1 ന്റെ 22 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ 19 പേർ ഗോവയിലാണ്. കേരളത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്ക് വീതവും ഉപവകഭേദം കണ്ടെത്തി.

Post a Comment

Previous Post Next Post