തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടലാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി

(www.kl14onlinenews.com)
(04-DEC-2023)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടലാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിലെ നവകേരളസദസിന്റെ ആദ്യ ദിനം കിലയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായുള്ള കാലികമായ മാറ്റങ്ങൾ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിൽ ഒന്നായ മാലിന്യ സംസ്‌കരണത്തിൽ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്. നഗരപ്രദേശങ്ങളിലും, ചേർന്നുനിൽക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നിൽക്കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി 941 ഗ്രാമ പഞ്ചായത്തുകളിലും ഐ എൽ ജിഎംഎസ് ഓൺലൈൻ ഫയൽ സംവിധാനം ഏർപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

270 ഓളം സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു. നഗരസഭകൾക്ക് വേണ്ടി കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികൾ തീർപ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വാർഷിക പദ്ധതിയുടെ 26 ശതമാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയത്. 2022-23 ൽ അത് 26.5 ശതമാനമായും 2023-24 ൽ അത് 27.14 ശതമാനമായും വർദ്ധിപ്പിച്ചു. ഇതിനു പുറമേയാണ് മെയിന്റനൻസ് ഫണ്ടും പൊതു ആവശ്യ ഫണ്ടും കൃത്യമായി നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ആയി ഉപയോഗിക്കാൻ അധികാരമുള്ള പൊതു ആവശ്യ ഗ്രാൻഡ് എന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഏപ്രിൽ മുതൽ നവംബർ വരെയുള്ള പ്രതിമാസ ഗഡുക്കൾ നൽകിക്കഴിഞ്ഞു. മൂന്ന് ഗഡുക്കളായി നൽകേണ്ട മെയിന്റനൻസ് ഫണ്ടിന്റെ രണ്ടു ഗഡുക്കൾ നൽകി. അടുത്ത ഗഡുവും കൃത്യസമയത്ത് നൽകും. പദ്ധതിവിഹിതം വികസന ഫണ്ട് ഇനത്തിലുള്ള തുകയും 3 ഗഡു നൽകേണ്ടതിൽ രണ്ടു ഗഡുക്കൾ നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാർ ഫണ്ടുകൾ നൽകുന്നില്ല എന്ന് തെറ്റായി പറയുന്നവർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല. സംസ്ഥാനത്തിന് കേന്ദ്ര ധന കാര്യ കമ്മീഷൻ ഗ്രാന്റ് ശുപാർശ ചെയ്തതു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യോജിക്കുന്നതും കേരളത്തിന്റെ സാഹചര്യത്തിൽ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉൾപ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മില്യൺ പ്ലസ് സിറ്റീസ് ഇനത്തിൽ പെട്ട 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്റ് ഇനത്തിൽ 137. 16 കോടി രൂപയും 2023 – 24 ലെ 8 മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. 2023 – 24 വർഷം ഗ്രാമ മേഖലയിൽ 1260 കോടിയും നഗര മേഖലയിൽ മില്യൺ പ്ലസ് സിറ്റീസ് ന് 281 കോടിയും നോൺ മില്യൺ പ്ലസ് സിറ്റീസ് ന് 368 കോടിയും ചേർന്ന് ആകെ 1909 കോടി രൂപ ലഭിക്കണം. ഇതിൽ ഒന്നാം ഗഡുവായി 814 കോടി രൂപ ഈ വർഷമാദ്യം ലഭിക്കേണ്ടതാണ്. അത് യഥാസമയം തന്നില്ല. നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഗ്രാമ മേഖലയിലേക്കായി 252 കോടി രൂപ മാത്രമാണ് ഈ നവംബർ 20 ന് അനുവദിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post