മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും; കടന്നപ്പള്ളിയും കെ ബി ​ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു

(www.kl14onlinenews.com)
(29-DEC-2023)

മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും; കടന്നപ്പള്ളിയും കെ ബി ​ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു
രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരായി(New ministers) കടന്നപ്പള്ളി രാമചന്ദ്രനും(Kadannappalli Ramachandran) കെ ബി ഗണേഷ്‌കുമാറും(KB Ganesh Kumar) സത്യപ്രതിജ്ഞ ചെയ്തു(swearing-in). കടന്നപ്പള്ളി സഗൗരവ പ്രതിജ്ഞയെടുത്തപ്പോള്‍ ഗണേഷ്‌കുമാര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ(oath) ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും ലഭിക്കുമെന്നാണ് വിവരം. അതേസമയം സിനിമാ വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കാനിടയില്ല. ​ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു.

എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇതിനിടെ വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഹസ്തദാനവും ഇരുവരും ഒഴിവാക്കി. സത്യപ്രതിജ്ഞാ വേദിയില്‍ ഇരുവരും അടുത്തടുത്തായാണ് ഇരുന്നത്. എന്നാല്‍ പരസ്പരം മുഖത്തു പോലും നോക്കാതെ ഇരുവരും മടങ്ങിയത് അസാധാരണ കാഴ്ചയായി. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മടങ്ങി. പിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ഉടനൊന്നും അവസാനിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും വേദിയിലെ പെരുമാറ്റം.

അതേസമയം കോൺഗ്രസ് ഗണേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. ഉമ്മൻചാണ്ടിയെ അപമാനിച്ച വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ എന്നും അതുകൊണ്ട് കോൺഗ്രസ് പാർട്ടി സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. നേരത്തെ കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽഡിഎഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഗണേഷിനെതിരെ കേസുണ്ടെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും ആ ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് ഗണേഷെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post