സെഞ്ചുറിയനില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണം;131 ന് പുറത്ത്: ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

(www.kl14onlinenews.com)
(28-DEC-2023)

സെഞ്ചുറിയനില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണം;131 ന് പുറത്ത്:
ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് അടിയറവുവെച്ചത്. രണ്ടു മത്സര പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0). സ്‌കോര്‍: ഇന്ത്യ – 245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10.

163 റണ്‍സ് ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 131 റണ്‍സിന് പ്രോട്ടീസ് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാനായത്. 82 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു.

കോലിയെ കൂടാതെ 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്‌സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെ.എല്‍ രാഹുല്‍ (4), ആര്‍. അശ്വിന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (2) എന്നിവരെല്ലാം തന്നെ പൂര്‍ണ പരാജയമായി. ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നാല് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബര്‍ഗറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. റബാദ രണ്ട് വിക്കറ്റെടുത്തു. നേരത്തേ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്തായിരുന്നു. 163 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനും അവര്‍ക്കായി. അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്.

287 പന്തില്‍ നിന്ന് 28 ബൗണ്ടറികളോടെ 185 റണ്‍സെടുത്ത ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം ദിനം എല്‍ഗര്‍ – മാര്‍ക്കോ യാന്‍സന്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. 111 റണ്‍സാണ് ഈ സഖ്യം പ്രോട്ടീസ് സ്‌കോറിലേക്ക് ചേര്‍ത്തത്. 147 പന്തുകള്‍ നേരിട്ട് ഒരു സിക്സും 11 ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്ന യാന്‍സന് പക്ഷേ നിര്‍ഭാഗ്യവശാല്‍ സെഞ്ചുറിയിലേക്കെത്താനായില്ല. അവസാന വിക്കറ്റായ നാന്ദ്രെ ബര്‍ഗറുടെ (0) കുറ്റി തെറിപ്പിച്ച് ബുംറ പ്രോട്ടീസ് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഏയ്ഡന്‍ മാര്‍ക്രം (5), ടോണി ഡി സോര്‍സി (28), കീഗന്‍ പീറ്റേഴ്സന്‍ (2), ഡേവിഡ് ബെഡിങ്ങാം (56), കൈല്‍ വെരെയ്ന്‍ (4), ജെറാള്‍ഡ് കോട്ട്‌സി (19), കാഗിസോ റബാദ (1) എന്നിവരാണ് പുറത്തായ താരങ്ങള്‍. ആദ്യദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി

Post a Comment

Previous Post Next Post