(www.kl14onlinenews.com)
(08-NOV-2023)
തിരുവനന്തപുരം: ഫലസ്തീൻ ഐക്യദർഢ്യ റാലി സംഘടിപ്പിച്ചതിന് മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന്റെ പരിപാടി നല്ല കാര്യമാണ്. ഫലസ്തീൻ
അനുകൂല നിലപാട് രാജ്യത്ത് ശക്തിപ്പെടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് പോയി നിർബന്ധിച്ച് ക്ഷണിച്ചതല്ല. ലീഗ് നേതാവാണ് ക്ഷണിച്ചാൽ സിപിഐഎം റാലിക്ക് വരുമെന്ന് പറഞ്ഞത്. അതിനോട് സിപിഐഎം പ്രതികരിച്ചു. എങ്കിലും വരുമെന്ന വ്യാമോഹമില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആര്യാടൻ ഷൗക്കത്തിനെതിരായ നീക്കം കോൺഗ്രസിന്റെ പതനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷൗക്കത്ത് ഇടത് മുന്നണിയിലേക്ക് വരുമെന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യം അദ്ദേഹം ചിരിച്ച് തളളി. ഇതാണ് കുഴപ്പം, ഉടൻ ഇങ്ങനെ വരുമെന്ന് പറയുകയാണ്. പൊന്നാനിയിൽ ഷൗക്കത്ത് സ്ഥാനാർഥി ആകുമെന്നത് മാധ്യമ ഭാവനയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളീയത്തിലെ ആദിമം പരിപാടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ആദിവാസികളെ പ്രദർശന വസ്തുവാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ല. കലാപരിപാടിക്ക് ശേഷം വിശ്രമിക്കുന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. പളിയ നൃത്തം എന്ന കലാപരിപാടിയാണ് അവതരിപ്പിച്ചത്. അതിൽ എന്താണ് തെറ്റ്. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടില്ലേ. അതിൽ കൂടുതൽ ഒന്നും കേരളീയത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
Post a Comment