തൃശൂരിൽ തോക്കുമായി സ്കൂളിൽ എത്തിയ പൂർവവിദ്യാർഥി വെടിയുതിർത്തു, കസ്റ്റഡിയിൽ

(www.kl14onlinenews.com)
(21-NOV-2023)

തൃശൂരിൽ തോക്കുമായി സ്കൂളിൽ എത്തിയ പൂർവവിദ്യാർഥി വെടിയുതിർത്തു,
കസ്റ്റഡിയിൽ
തൃശ്ശൂരിൽ സ്കൂളിൽ തോക്കുമായെത്തി വെടിയ്പ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂർവ വിദ്യാർത്ഥി കസ്റ്റഡിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. വിദ്യാർത്ഥിയുടെ കൈയ്യിലുണ്ടായിരുന്നത് എയർഗൺ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാവിലെ 10.15 ഓടെ ഓഫീസിൽ കയറി ആദ്യം അധ്യാപകർക്ക് നേരെയായിരുന്നു പരാക്രമം. സ്കൂളിലെ മുൻ വിദ്യാർത്ഥിയായ ജഗൻ ലഹരിക്ക് അടിമയാണെന്നാണ് അധ്യാപകർ പറയുന്നത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചതായും അധ്യാപകർ പറയുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ‌ പുറത്തുവന്നിട്ടുണ്ട്.

തോക്ക് തൃശൂർ നഗരത്തിലെ ആയുധവിൽപന കേന്ദ്രത്തിൽനിന്നു വാങ്ങിയതാണെന്നാണു പ്രാഥമിക വിവരം. സംഭവത്തിനു പിന്നാലെ കലക്ടർ വി.ആർ.കൃഷ്ണതേജ സ്കൂളിലെത്തി അധ്യാപകരുമായി ചർച്ച നടത്തി. തൃശൂർ മേയർ എം.കെ.വർഗീസ്, സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും സ്കൂളിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.


ജഗൻ ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പലിന്റെ ഓഫിസിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ നീക്കമായതിനാൽ അധ്യാപകർ പകച്ചുപോയി. ഉടൻതന്നെ അധ്യാപകർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേയ്ക്കും സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജഗൻ മതിൽ ചാടി പുറത്തുപോയി. അവിടെവച്ച് പൊലീസ് സംഘം വളഞ്ഞുവച്ചാണ് ജഗനെ പിടികൂടിയത്. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ജഗന്റെ പിതാവിനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post