മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ എത്തുന്നു: വാടക 20 മണിക്കൂർ 80 ലക്ഷം, അധിക ഓരോ മണിക്കൂറിനും 90,000

(www.kl14onlinenews.com)
(31-Aug-2023)

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ എത്തുന്നു: വാടക 20 മണിക്കൂർ 80 ലക്ഷം, അധിക ഓരോ മണിക്കൂറിനും 90,000
സംസ്ഥാന മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനിച്ചു. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ അന്തിമ തീരുമാനമായതായാണ് റിപ്പോർട്ടുകൾ. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കം സംബന്ധിച്ച് പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി 2020ലായിരുന്നു ഹെലികോ‌പ്ടർ ആദ്യമായി വാടകയ്ക്കെടുത്തത്. അന്ന് വൻ ധൂർത്താണെന്ന ആരോപണം ഉയർന്ന നീക്കമായിരുന്നു അത്. ആക്ഷേപം ഉയർന്നതോടെ ഹെലികോപ്റ്ററിൻ്റെ വാടക കാലാവധി കഴിഞ്ഞതിനെ തുടർന്ന് കരാർ പുതുക്കിയിരുന്നില്ല. തുടർന്ന് രണ്ടര വർഷത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിയ്ക്കായി ഹെലികോപ്‌ടർ എത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ മന്തിസഭാ യോഗത്തിൽ തീരുമാനമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്‌‌ടർ വാടകയ്ക്ക് നൽകുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ കമ്പനിയാണ് ചിപ്സൻ. 20 മണിക്കൂർ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക വാങ്ങുന്നത്. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 11 പേ‌ർക്ക് യാത്ര ചെയ്യാൻ സൗകര്യം ഹെലികോപ്റ്ററിലുണ്ട്.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങി പൊലീസിൻ്റെ ആവശ്യങ്ങൾക്കാണ് ഹെലികോപ്‌ടർ വാങ്ങുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ യാത്രകൾക്കായിരിക്കും പ്രധാനമായും ഹെലികോപ്റ്റർ ഉപയോഗിക്കുകയെന്നാണ് പുറത്തു വരുന്ന വിവരം. സെപ്തംബർ മാസം ആദ്യ ആഴ്‌ചയിൽ തന്നെ കോപ്‌ടർ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചനകൾ.

Post a Comment

Previous Post Next Post