(www.kl14onlinenews.com)
(July -28-2023)
പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്താന്‍ പോലീസിന് സഹായകമായത് ബന്ധുവിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ സീനിയർ
സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോനാണ് ഇക്കാര്യം പറഞ്ഞത്. നൗഷാദിനെ കണ്ടെത്തിയ തൊമ്മൻകുത്തിന് അടുത്താണ് ജയ്മോൻ താമസിക്കുന്നത്. ജയ്മോന്റെ ബന്ധുവായ വ്യക്തിയാണ് നൗഷാദിനെപ്പോലെ ഒരാൾ തൊമ്മൻകുത്തിൽ താമസിക്കുന്നുണ്ടെന്നെ വിവരം പങ്കുവെച്ചത്. തുടർന്ന് അന്വേഷണത്തിലാണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ ജയ്മോന്‍ കണ്ടെത്തിയത്.
നൗഷാദിനെപ്പോലെ ഒരാൾ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥിരീകരിക്കാനായി എത്തിയതായിരുന്നു. വീടിന്റെ അടുത്തുനിന്നും നാലരകിലോമീറ്റർ ദൂരമേയുള്ളു അവിടേക്ക്. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്ന് നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പിൽ കൊണ്ടുവന്നു. കേസെടുത്ത കാര്യമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ലെന്ന് ജയ്മോൻ പറഞ്ഞു.
ഭാര്യയുമായി പ്രശ്‌നം ഉണ്ടായിരുന്നതായി നൗഷാദ് പറഞ്ഞു. ഭാര്യ കൂട്ടിക്കൊണ്ടുവന്ന ആളുകൾ തന്നെ മര്‍ദിച്ചതായും നൗഷാദ് ആരോപിച്ചു. പേടി കാരണമാണ് താന്‍ നാട്ടില്‍നിന്നും പോയതെന്നും തിരോധാന വാര്‍ത്തകള്‍ കണ്ടിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു.
ഭാര്യയുമായുള്ളപ്രശ്നത്തെതുടർന്ന് തൊടുപുഴയിലെ തൊമ്മൻകുത്തിലെത്തി ഒന്നര വർഷമായിതാമസിച്ചു വരികയായിരുന്നു ഇയാൾ. തൊമ്മൻകുത്തിൽ നൗഷാദ് താമസിച്ച വീട്ടിലും ജോലിയെടുത്ത സ്ഥലത്തും തൊടുപുഴ പോലീസ് എത്തി പരിശോധന നടത്തി.
തൊടുപുഴ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ച നൗഷാദിനെ പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി കൊണ്ടുപോകും. 2021-ലാണ് നൗഷാദിനെ കാണാതായത്. മകന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്‍റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്‍റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു.
ഇതോടെ അഫ്‌സാനയെ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വഴക്കിനിടെ താന്‍ നൗഷാദിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് അഫ്‌സാന പോലീസിനോട് പറഞ്ഞു.നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. നൗഷാദിനെ കണ്ടെത്തിയതോടെ ഒന്നര വർഷമായി നടത്തുന്ന തിരച്ചിലിനും ഇന്നലെ മുതൽ നടക്കുന്ന മൊഴി മാറ്റിപ്പറയൽ നാടകങ്ങൾക്കുമാണ് അവസാനമാകുന്നത്.
അതേസമയം,
തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയില്‍ പ്രതികരണവുമായി നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നല്‍കിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്. ഭയന്നിട്ടാണ് താന്‍ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ വെളിപ്പെടുത്തി. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകള്‍ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്.
പത്തനംതിട്ടയില്‍ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവര്‍ നൗഷാദിനെ മര്‍ദ്ദിച്ചിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടര്‍ന്നുള്ള കാലമത്രയും നൗഷാദ് ഫോണ്‍ ഉപയോഗിക്കാതെയാണ് ജീവിച്ചത്. അതിനാലാണ് ബന്ധുക്കളായ ആര്‍ക്കും ഇദ്ദേഹത്തെ കണ്ടെത്താനോ ബന്ധപ്പെടാനോ കഴിയാതെ പോയത്.
ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ വാര്‍ത്തകളില്‍ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജയ്‌മോനാണ് വിവരം ലഭിച്ചത്. തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വര്‍ഷമായി കഴിയുകയായിരുന്നു നൗഷാദ്. ബന്ധുവായ ഒരാളാണ് ജയ്‌മോന് നൗഷാദിനെ കുറിച്ച് വിവരം നല്‍കിയത്. ജയ്‌മോന്‍ നടത്തിയ അന്വേഷണത്തില്‍ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയില്‍ ഒരു പറമ്പില്‍ കൈത്തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വര്‍ഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment