ഉമ്മന്‍ ചാണ്ടി ഇനി ഓര്‍മ്മകളില്‍ മാത്രം; ജനനായകന് കേരളം വിട നല്‍കിയത് കണ്ണീര്‍ പൂക്കളോടെ

(www.kl14onlinenews.com)
(July -21-2023)

ഉമ്മന്‍ ചാണ്ടി ഇനി ഓര്‍മ്മകളില്‍ മാത്രം; ജനനായകന് കേരളം വിട നല്‍കിയത് കണ്ണീര്‍ പൂക്കളോടെ
കേരളം കണ്ട ഏറ്റവും വലിയ വിടവാങ്ങല്‍ ഏറ്റുവാങ്ങി യാത്രയായ ജനപ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്കാര ചടങ്ങുകള്‍ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് നടന്നത്. പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. പ്രതീക്ഷിച്ചതിനേക്കാൾ മണിക്കൂറുകൾ വൈകി രാത്രി ഒമ്പതു മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ചത്. ജനസമുദ്രമാണ് അന്ത്യ ചടങ്ങുകള്‍ക്കും സാക്ഷിയായി എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ

ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് ജനഹൃദയങ്ങളില്‍ ഉള്ള സ്ഥാനത്തിന്റെ അടയാളപ്പെടുത്തലായിരുന്നു തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിലാപയാത്രയില്‍ ദൃശ്യമായത്. . കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് അന്ത്യവിശ്രമമൊരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. സര്‍ക്കാരിനു വേണ്ടി മന്ത്രിമാര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങളാണ് ആംബുലൻസിനൊപ്പം അനുഗമിച്ചത്. ഇതിനു ശേഷമായിരുന്നു അവസാന ഘട്ട പൊതുദർശനം. ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്.

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനി കണ്ടത്.  മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങൾ ഉമ്മന്‍ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.   ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. കേരളം കണ്ടിട്ടില്ലാത്ത അതിവൈകാരികമായ യാത്രയായപ്പാണ് ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യയാത്രയില്‍ ലഭിച്ചത്.

Post a Comment

Previous Post Next Post