കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു

(www.kl14onlinenews.com)
(20-May-2023)

കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു
ബെംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, തെന്നിന്ത്യൻ താരം കമൽ ഹാസൻ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തി.

എട്ട് മന്ത്രിമാർ; വകുപ്പുകൾ ഉടൻ

അതിനിടെ, എട്ടു പേര്‍ക്ക് മന്ത്രിസ്ഥാനം അനുവദിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉത്തരവിറക്കി. ജി. പരമേശ്വര. കെ.എച്ച്. മുനിയപ്പ, മലയാളിയായ കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, വടക്കൻ കർണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാർക്കിഹോളി, മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ് സമീർ അഹമ്മദ് ഖാൻ എന്നിവർക്കാണ് മന്ത്രിസ്ഥാനം നൽകിയതെന്ന് കോൺഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കോൺഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. സോണിയാ ഗാന്ധി മുതല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്‍മാരുടെയും സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ.

മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താണ് മന്ത്രിമാരെ നിശ്ചയിച്ചത്. ആദ്യം 25 പേരെങ്കിലും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്ത വന്നിരുന്നെങ്കിലും പുലരുവോളം ചർച്ച നടത്തിയിട്ടും തീരുമാനത്തിൽ എത്താനായില്ല. ഇന്നു സത്യപ്രതിജ്ഞ നടക്കേണ്ടതിനാൽ ആദ്യ എട്ട് മന്ത്രിമാരുടെ പട്ടിക പുറത്തുവിടാൻ തീരുമാനിക്കുകയായിരുന്നു..

Post a Comment

Previous Post Next Post