(www.kl14onlinenews.com)
(22-Jan-2023)
ഡൽഹി :ശ്രദ്ധ വാക്കർ വധക്കേസിൽ ഫോറൻസിക്, ഇലക്‌ട്രോണിക് തെളിവുകൾ എന്നിവ ചേർത്ത് 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. കുറ്റപത്രത്തിന്റെ കരട് ഉദ്യോഗസ്ഥർ തയ്യാറാക്കി നിയമ വിദഗ്‌ധർ പരിശോധിച്ചു വരികയാണ്. 3000 പേജുള്ള കരട് കുറ്റപത്രവും, ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും സഹിതം, 100 സാക്ഷിമൊഴികളും ചേർത്ത് അന്തിമ കുറ്റപത്രത്തിന്റെ കാതൽ രൂപപ്പെടുത്തുമെന്ന് അടുത്ത വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് തെക്കൻ ഡൽഹിയിലെ മെഹ്‌റൗളിയിലെ തന്റെ വസതിയിൽ വച്ച് അഫ്‌താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന തന്റെ പങ്കാളിയുടെ ശരീരം 35 കഷണങ്ങളാക്കിയ അഫ്‌താബ് പൂനാവാല നഗരത്തിലുടനീളം വലിച്ചെറിയുകയായിരുന്നു.
ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളും ശ്രദ്ധ വാക്കറിന്റേതാണെന്ന് സ്ഥിരീകരിച്ച ഡിഎൻഎ റിപ്പോർട്ടും കുറ്റപത്രത്തിന്റെ ഭാഗമാകും. ദക്ഷിണ ഡൽഹിയിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികൾ ശ്രദ്ധ വാക്കറിന്റേതാണെന്ന് രണ്ട് ഡിഎൻഎ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു.
ഇതുകൂടാതെ, അഫ്‌താബ് പൂനാവാലയുടെ കുറ്റസമ്മത മൊഴിയും നാർക്കോ ടെസ്‌റ്റിന്റെ റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നിരുന്നാലും ഈ രണ്ട് റിപ്പോർട്ടുകൾക്കും കോടതിയിൽ വലിയ പ്രാധാന്യമില്ലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം നവംബർ 12ന് ഡൽഹി പോലീസ് അഫ്‌താബിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ശ്രദ്ധ വാക്കറിന്റെ അസ്ഥികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ അവരുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ചതായുള്ള ഞെട്ടിക്കുന്ന കണ്ടത്തലുകളും ഉൾപ്പെട്ടിരുന്നു.
പത്തിമൂന്നോളം അഴുകിയ ശരീരഭാഗങ്ങൾ, അസ്ഥികൾ എന്നിവ തെക്കൻ ഡൽഹിയിലെ വനങ്ങളിൽ നിന്ന് കണ്ടെടുത്തതാണ് കേസിലെ പ്രധാന വഴിത്തിരിവായത്. ഡൽഹിയിലേക്ക് മാറിയത് മുതൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും തർക്കത്തിനൊടുവിൽ താൻ അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫ്‌താബ് കുറ്റസമ്മതത്തിൽ പോലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ശ്രദ്ധ വാക്കർ കൊല്ലപ്പെട്ട ഫ്ലാറ്റിൽ നിന്ന് കത്തികൾ ഉൾപ്പെടയുള്ള നിരവധി ആയുധങ്ങൾ ഡൽഹി പോലീസ് കണ്ടെടുത്തിരുന്നു. രണ്ടു മാസമായിട്ടും ശ്രദ്ധയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സുഹൃത്ത് പെൺകുട്ടിയുടെ പിതാവ് വികാസ് മദൻ വാക്കറെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പെൺകുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ മാസങ്ങളോളം അഫ്‌താബ് ശ്രദ്ധയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു.
Post a Comment