(www.kl14onlinenews.com)
(21-Sep -2022)
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ അച്ഛനെ മർദിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്.
അതേസമയം, പൊതു സമൂഹത്തോട് മാപ്പു പറഞ്ഞ് രംഗത്തെത്തിയ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ, ആക്രമണം നടത്തിയത് മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. കടുത്ത നടപടി ഉറപ്പെന്നും സംരക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ചു പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ടു തല്ലിയത്. തടയാൻ ശ്രമിച്ച മകൾക്കും മർദനമേറ്റു. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
Post a Comment