ഏഷ്യ കപ്പ്: കലാശപ്പോരില്‍ ഇന്ന് പാക്കിസ്ഥാന്‍ ശ്രീലങ്കയെ നേരിടും

(www.kl14onlinenews.com)
(11-Sep -2022)

ഏഷ്യ കപ്പ്: കലാശപ്പോരില്‍ ഇന്ന് പാക്കിസ്ഥാന്‍ ശ്രീലങ്കയെ നേരിടും
ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ന് പാക്കിസ്ഥാന്‍-ശ്രീലങ്ക പോരാട്ടം. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ശ്രീലങ്കയിറങ്ങുക.

അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ശ്രീലങ്ക ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്. പിന്നീട് ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു മുന്നേറ്റം. ആദ്യം റൗണ്ടില്‍ ബംഗ്ലാദേശിനെ കീഴടക്കി.

സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യയും ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നായിരുന്നു ജയം. ഒടുവില്‍ പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കി ബോളിങ് മികവും പുറത്തെടുത്ത് ഫൈനലില്‍ കടന്നു.

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ഭാനുക രാജപക്സ, ദാസുന്‍ ഷനക എന്നിവരാണ് ശ്രീലങ്കയുടെ ബാറ്റിങ് കരുത്ത്. ലങ്കയുടെ ഓരോ വിജയങ്ങളിലും ഇവര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബോളിങ്ങിലേക്കെത്തിയാല്‍ ഏത് കൂട്ടുകെട്ടും പൊളിക്കാന്‍ കഴിയുന്ന മഹേഷ് തീക്ഷണ-വനിന്ദു ഹസരങ്ക സ്പിന്‍ ദ്വയമാണ് ലങ്കന്‍ നായകന്‍ ഷനകയുടെ ആയുധം.

മറുവശത്ത് ശ്രീലങ്കയോട് വഴങ്ങിയ തോല്‍വി മാറ്റി നിര്‍ത്തിയാല്‍ പാക്കിസ്ഥാനും ശക്തരാണ്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനെയും അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തിലാണ് പാക്കിസ്ഥാന്‍ മറികടന്നത്. വമ്പന്‍ അടിക്കാരാല്‍ സമ്പന്നമാണ് പിക് ബാറ്റിങ് നിര. സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍.

എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് കഴിഞ്ഞിട്ടില്ല. കലാശപ്പോരില്‍ ബാബറിന് മികവ് പുറത്തെടുക്കാനായില്ലെങ്കില്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ കടുപ്പമാകും. ബോളിങ് നിരയിലേക്കെത്തിയാല്‍ പാക് നിര സീസണില്‍ മികച്ച ഫോമിലാണ്. ആദ്യ ബോള്‍ ചെയ്യുന്നവര്‍ക്കാകും ദുബായിലെ പിച്ചില്‍ മുന്‍തൂക്കം.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന്റെ തത്സമ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാവുന്നതാണ്. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭ്യമാണ്.

ഏഷ്യാ കപ്പില്‍ ഇതുവരെ 16 തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റമുട്ടിയത്. ഇതില്‍ 11 ജയങ്ങളുമായി ലങ്ക ആധിപത്യം പുലര്‍ത്തുന്നു. മൂന്ന് തവണ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴാകട്ടെ രണ്ട് തവണയും ലങ്കയാണ് കിരീടം കൊണ്ടുപോയത്. 1986ലും 2014ലും ആയിരുന്നു ഇത്. 2000ല്‍ മാത്രമാണ് ശ്രീലങ്കയെ കീഴടക്കി പാക്കിസ്ഥാന് കിരീം നേടാനായത്.

എന്നാല്‍ ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന് ശ്രീലങ്കക്കെതിരെ നേരിയ മേല്‍ക്കൈയുണ്ട്. ഇതുവരെ കളിച്ച 22 ടി20 മത്സരങ്ങളില്‍ 13 എണ്ണത്തില്‍ പാക്കിസ്ഥാനും ഒമ്പത് എണ്ണം ശ്രീലങ്കയും ജയിച്ചു.

ടോസ് നിര്‍ണായകം

ദുബായില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പ്. ഇതുവരെ ദുബായില്‍ കളിച്ച മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. ഹോങ്കോങിനെിരായ ഇന്ത്യയുടെ മത്സരം മാത്രമാണ് ഇതിനൊരപവാദം.

Post a Comment

Previous Post Next Post