പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

(www.kl14onlinenews.com)
(30-Sep -2022)


പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
ഡൽഹി :
സെമി ഹൈസ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗാന്ധി നഗർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ചടങ്ങ്. രാവിലെ 10.25ഓടെ ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് മോദി ഉദ്ഘാടനം. ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി ട്രെയിനിൽ യാത്ര ചെയ്യുകയും ചെയ്തു.

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഓടുമെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഈ ട്രെയിൻ മുംബൈ സെൻട്രലിനും ഗാന്ധിനഗറിനും ഇടയിൽ സർവീസ് നടത്തും. 2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഗുജറാത്തിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. 12,925 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം കലുപൂർ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ശേഷം അംബാജി ടൗണിലെത്തി 7200 കോടി രൂപയുടെ വിവധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. അവിടുത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം അദ്ദേഹം പ്രശസ്തമായ അംബാജി ക്ഷേത്രത്തിൽ ആരതി നടത്തും. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഈ മാസം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രത്യേകത എന്താണെന്ന് അറിയൂ

പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച വന്ദേ ഭാരത് ട്രെയിന്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വേഗത, സുരക്ഷ, സേവനം എന്നിവയാണ് ഇതിന്റെ മുഖമുദ്ര. വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയുടെ റെയില്‍ ഗതാഗതത്തിന് ഒരു പുതിയ വിപ്ലവ മാനം നല്‍കാന്‍ പോകുന്നു. വെള്ളിയാഴ്ച ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍, ഗാന്ധിനഗറില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. വിപുലമായ ഫീച്ചറുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സെമി-ഹൈ സ്പീഡ് ട്രെയിന്‍ 52 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാക്കുകയും അതേ സമയം വേഗത കുറയ്ക്കുകയും ചെയ്യും. ഗാന്ധിനഗറില്‍ നിന്ന് മുംബൈയിലേക്കുള്ള ദൂരം ട്രെയിനില്‍ സഞ്ചരിക്കാന്‍ 7 മണിക്കൂര്‍ എടുക്കും. എന്നാല്‍ വന്ദേ ഭാരതില്‍ നിന്ന് ഈ ദൂരം വെറും 4 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകും.

ഈ ട്രെയിനിന്റെ വേഗത അപകടമല്ല

വന്ദേ ഭാരതില്‍ ട്രെയിന്‍ കവാച്ച് സാങ്കേതികവിദ്യ, അതായത് ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയുന്ന ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമാണിത്. അതായത്, അതിന്റെ ഉയര്‍ന്ന വേഗത കാരണം ഒരു തരത്തിലുള്ള അപകടവും ഇല്ല.

വന്ദേ ഭാരത് വിമാനത്തിനുള്ളിലെ അനുഭൂതി നല്‍കും

വന്ദേ ഭാരതിന്റെ ഇന്റീരിയര്‍ വളരെ ആഡംബരപൂര്‍ണമാണ്. 16 എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍ ഉണ്ട്. ഇതില്‍ ആയിരത്തിലധികം യാത്രക്കാര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. മെട്രോ പോലെ ഓട്ടോമാറ്റിക് വാതിലുകളുമുണ്ട്. ഉള്ളില്‍ നിന്ന് ഈ തീവണ്ടിയെ കണ്ടാല്‍ വിമാനത്തിന്റെ ഉള്‍വശമാണെന്ന് തോന്നിപ്പോകും. ഇരിപ്പിടങ്ങളും വിമാനത്തിനു സമം. യാത്രാ ക്ഷീണം അറിയുകയേ ഇല്ലെന്ന് സാരം.

ആദ്യത്തെ വന്ദേ ഭാരത് 2019 ലാണ് ആരംഭിച്ചത്

വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് 2019 ലാണ്. അതായത്, മൂന്ന് വര്‍ഷം മുമ്പ്. ആദ്യത്തേത് ന്യൂഡല്‍ഹി-വാരാണസി റൂട്ടിലാണ് ഓടിയത്. മറ്റൊന്ന് ന്യൂഡല്‍ഹി-കത്ര റൂട്ടിലാണ് ഓടുന്നത്. ഇപ്പോള്‍ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഗാന്ധിനഗറിനും മുംബൈയ്ക്കും ഇടയിലൂടെ ഓടും. തീവണ്ടിയിലെ ഭക്ഷണപാനീയങ്ങള്‍ക്കുള്ള സൗകര്യത്തിന്റെ കാര്യത്തിലും പൂര്‍ണ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അത്യാധുനിക കലവറയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ കോച്ചിലും ചൂടുള്ള ഭക്ഷണത്തിന് പുറമെ ശീതള പാനീയങ്ങളും നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

2023 ല്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങും

2023 ആഗസ്റ്റ് 15 നകം 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. റെയില്‍വേയുടെ സൗകര്യങ്ങള്‍ ലോകനിലവാരമുള്ളതാക്കുക എന്നതാണ് വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

Post a Comment

Previous Post Next Post