(www.kl14onlinenews.com)
(19-Aug -2022)
പറവൂർ: റോഡിലുണ്ടായ തർക്കത്തിൽ ബസ് ജീവനക്കാർ മകന് നേരെ കത്തി വീശുന്നത് കണ്ട് പിതാവ് കുഴഞ്ഞു വീണ് മരിച്ചു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. പറവൂർ കണ്ണൻകുളങ്ങരയിൽ ബസ് ജീവനക്കാരും യുവാവും തമ്മിലാണ് തർക്കമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. മരിച്ച ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചിരുന്നത്. അമിത വേഗത്തിലെത്തിയ കോഴിക്കോട്– വൈറ്റില റൂട്ടിലോടുന്ന 'നർമദ' ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാൻ പൊലീസിൽ നൽകിയ മൊഴി.
ഇതേതുടർന്ന് ഫർഹാൻ ബസ് തടഞ്ഞു ചോദ്യം ചെയ്തു. തർക്കം രൂക്ഷമായപ്പോൾ ബസ് ജീവനക്കാരൻ ഫർഹാനെ കത്തിയെടുത്തു കുത്താൻ ശ്രമിക്കുകയും ഇത് തടഞ്ഞ ഫർഹാന്റെ കൈയിൽ മുറിവേൽക്കുകയും ചെയ്തു. ഇത് കണ്ടുകൊണ്ട് കാറിലിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
Post a Comment