(www.kl14onlinenews.com)
(28-Mar-2025)
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്ക് ഉൾപ്പെട്ട മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴല്‍നാടന്റെയും ഗിരീഷ് ബാബുവിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബുവാണ് ഹർജികളിൽ വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എക്സാലോജിക്കിന് 1.72 കോടി നൽകിയെന്നാണ് ആദായ നികുതി അപ്പലേറ്റ് ബോർഡിന്റെ കണ്ടെത്തൽ. രാഷ്ടീയക്കാർടക്കം സിഎംആർഎൽ 132 കോടി നൽകിയെന്ന് ആരോപണമുണ്ട്.
മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിഎംആർഎൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. എസ്എഫ്ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയെന്നും ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപെടുത്തിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് വാദം. ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.
അതേസമയം, വിധി തന്നെ നിരാശനാക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
إرسال تعليق