(www.kl14onlinenews.com)
(05-Feb-2025)
കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ കേസ്. മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഇവർക്ക് പുറമെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജയിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
നേരത്തെ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ സർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജയകുമാറിനെയും രാജു ഏബ്രഹാമിനെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂരിന് ജയിലിൽവച്ച് സുഹൃത്തുക്കളെ കാണാൻ ഡിഐജി അവസരെ ഒരുക്കിയെന്നായിരുന്നു കണ്ടെത്തൽ.
മൂന്നു സുഹൃത്തുക്കൾ ബോബിയുമായി ജയിലിൽ കൂടിക്കാഴ്ച നടത്തിയെന്നും ഇവരുടെ പേരു വിവരങ്ങൾ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കൂടാതെ റിമാന്‍ഡില്ലായിരുന്ന ബോബി ചെമ്മണ്ണൂരിന് പ്രതികള്‍ 200 രൂപ കൈമാറിയെന്നും കണ്ടെത്തിയിരുന്നു
അതേസമയം, ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജനുവരി 15നാണ് ജയിൽ മോചിതനായത്. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയായിരുന്നു ജയിൽ മോചനം. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. മറ്റു തടവുകാരുടെ വക്കാലത്ത് എടുക്കേണ്ടെന്നും റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ആരാണെന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു.
Post a Comment