(www.kl14onlinenews.com)
(20-Feb-2025)
ന്യൂഡൽഹി: ഊബർ വഴി ഓട്ടോ വിളിക്കുന്നവർ ഇനി ഡ്രൈവർക്ക് നേരിട്ട് പണം നൽകണം. ഇതുവരെ ഊബര്‍ ആപ്പ് വഴിയും പണം നൽകാമായിരുന്നു. ഇനി യാത്രയ്ക്കൊടുവില്‍ ഡ്രൈവര്‍ക്ക് പണമായോ യുപിഐ വഴിയോ കൂലി നൽകണം. ഓട്ടോ യാത്രകളിലെ കൂലിയിൽ നിന്ന് കമ്മീഷൻ ഈടാക്കുന്നത് ഊബർ അവസാനിപ്പിച്ചതിനെ തുടർന്നാണ് പുതിയ മാറ്റം.
ഇനി മുതൽ ഡ്രൈവർമാർ ഒരുമാസം നിശ്ചിതതുക സബ്സ്ക്രിപ്ഷൻ ഫീസായി ഊബറിന് അടയ്ക്കണം. ഇതുവരെ ഓരോ യാത്രകൾക്ക് നിശ്ചിത കമ്മീഷനാണ് ഊബർ എടുത്തിരുന്നത്. സബ്സ്ക്രിപ്ഷൻ മോഡല്‍ പിന്തുടരുന്ന നമ്മ യാത്രി, റാപിഡോ പോലെയുള്ള ഓട്ടോ ബുക്കിങ് പ്ലാറ്റ്ഫോമുകളുമായുള്ള കടുത്ത മത്സരം കാരണമാണ് കമ്മീഷൻ മോഡൽ ഊബർ അവസാനിപ്പിച്ചത്.
യാത്രക്കാരനെയും ഡ്രൈവറെയും ബന്ധിപ്പിക്കുന്ന ഉത്തരവാദിത്തം മാത്രമേ ഇനി ഊബറിനുണ്ടാകൂ. ആപ്പിൽ കാണിക്കുന്ന തുക തന്നെ ഈടാക്കണമെന്ന് നിർബന്ധവുമില്ല. ഓട്ടോറിക്ഷ യാത്രകൾക്ക് മാത്രമേ ഇത് ബാധകമാകൂ. മറ്റെല്ലാ ഊബർ റൈഡുകളും പഴയതുപോലെ തുടരും.
ഓട്ടോ യാത്രകളിലെ കൂലിക്ക് ബാധകമായ ജിഎസ്ടി സബംന്ധിച്ച അവ്യക്തതകളും അനിശ്ചിതത്വവും കമ്മീഷൻ മോഡൽ അവസാനിപ്പിക്കാൻ ഊബറിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ അവതരിപ്പിച്ചിരുന്നു. ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങി ആറ് നഗരങ്ങളിലാണ് ഊബര്‍ പദ്ധതി ആരംഭിച്ചത്. ഊബര്‍, ഒല തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്‍റെ പേരില്‍ നേരത്തെ നിരവധി തവണ ഡ്രൈവര്‍മാര്‍ പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്.
മറ്റ് മാറ്റങ്ങള്‍
ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരൻ നല്‍കിയ തുക ഒരു കാരണവശാലും റീ-ഫണ്ട് ചെയ്യാൻ സാധിക്കില്ല.
യാത്രയുടെ ഗുണനിലവാരം, പരാതികൾ അടക്കമുള്ള കാര്യങ്ങളിൽ ഇനി ഊബർ ഇടപെടില്ല.
യാത്രക്കാർ നടത്തിയ പേയ്മെന്‌റ് വിവരങ്ങൾ ഊബർ നിരീക്ഷിക്കില്ല.
ഊബറിലെ കാഷ്ബാക്ക് അടക്കമുള്ളവ ഓട്ടോ യാത്രകൾക്ക് ഇനി ഉപയോഗിക്കാനാകില്ല.
ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, റൈഡിന് വിസമ്മതിക്കുകയോ ചെയ്താല്‍ ഇതിന് കമ്പനി ബാധ്യസ്ഥരായിക്കില്ലെന്നും നിബന്ധനകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Post a Comment