അഭയംതേടി കേരളത്തിലെത്തിയ ജാർഖണ്ഡ് സ്വദേശികളായ ആശയ്ക്കും ഗാലിബിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

(www.kl14onlinenews.com)
(27-Feb-2025)

അഭയംതേടി കേരളത്തിലെത്തിയ ജാർഖണ്ഡ് സ്വദേശികളായ ആശയ്ക്കും ഗാലിബിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനോട് കേരള ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്‍. സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ഇതിനിടെ ജോലി തേടി ഗാലിബ് യുഎഇയിലേക്ക് പോയി. ഇതിനിടെ ആശയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചു. ഇക്കാര്യം ആശ ഗാലിബിനെ അറിയിച്ചു. തുടര്‍ന്ന് ഗാലിബ് നാട്ടിലെത്തി. ഇതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്‌നമുണ്ടാക്കുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരമാണ് ഗാലിബും ആശയും ആലപ്പുഴയില്‍ എത്തിയത്. ഫെബ്രുവരി 9ന് ആലപ്പുഴയില്‍ എത്തിയ ഇരുവരും ഫെബ്രുവരി 11ന് വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ തങ്ങള്‍ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ജാർഖണ്ഡില്‍ ലവ് ജിഹാദ് ആരോപിച്ച് ശക്തമായ പ്രതിഷേധം തുടരുകയാണ്. ദമ്പതികളെ തിരികെ കൊണ്ടുപോകാന്‍ ജാര്‍ഖണ്ഡ് പൊലീസ് കായംകുളത്ത് തമ്പടിക്കുകയാണ്.

ഗാലിബിനും ആശയ്ക്കും സംരക്ഷണമൊരുക്കുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ പറഞ്ഞിരുന്നു. ആശയും ഗാലിബും വര്‍ഷങ്ങളായി സ്നേഹബന്ധത്തിലുള്ളവരാണ്. വിവാഹ ശേഷവും ഇരുവരും മതം മാറിയിട്ടില്ല. ഇരുവരുടെയും മത വിശ്വാസങ്ങളില്‍ തുടരുന്നു. ആശ ഗാലിബിനൊപ്പം എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഇക്കാര്യം ജാര്‍ഖണ്ഡ് പൊലീസിനേയും അറിയിച്ചിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു

പത്തുവർഷം നീണ്ട പ്രണയം

10 വർഷത്തിലേറെയായി പ്രണയത്തിലാണ് ജാർഖണ്ഡ് ചിത്തപൂർ സ്വദേശികളായ ആശാവർമയും മുഹമ്മദ് ഗാലിബും. ഒരാൾ ഇസ്ലാം മത വിശ്വാസിയും മറ്റൊരാൾ ഹിന്ദുവും. മതം പ്രണയത്തിന് വിഘാതം ആയപ്പോൾ ബന്ധുക്കൾ ഒന്നടങ്കം എതിർപ്പുമായി രംഗത്തെത്തി. ഒടുവിൽ 45 വയസോളം പ്രായമുള്ളരാളെ കൊണ്ട്‌ തന്നെ വിവാഹം കഴിപ്പിക്കാൻ പിതാവ് തീരുമാനിച്ചുവെന്നു ആശ പറയുന്നു . വിദേശത്തുള്ള മുഹമ്മദിനെ ഉടൻ വിവരം അറിയിച്ചു. നാട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ മുഹമ്മദുള്ള രാംഖഡ് എന്ന സ്ഥലത്തേക്ക് ആശ പോയി. അപ്പോഴേക്കും ലവ് ജിഹാദ് എന്നപേരിൽ നാട്ടിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

സുരക്ഷിത സംസ്ഥാനം എന്ന തിരിച്ചറിവോടെ ഇരുവരും കേരളത്തിലേക്ക് എത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ 26കാരി ആശയും 30 കാരൻ ഗാലിബും കായംകുളത്ത് ഇസ്ലാം മത ആചാര പ്രകാരം 11 ന് വിവാഹിതരായി. അവിടെയും പ്രശ്നങ്ങൾ അവസാനിച്ചില്ല. നാട്ടിൽ സംഘർഷം രൂക്ഷമായതോടെ ഗാലിബിന്റെ രക്ഷകർത്താക്കളെ ജാർഖണ്ഡ് രാജ്റപ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമ്മർദ്ദങ്ങൾക്ക് ഒടുവിൽ കേരളത്തിലുള്ള ലൊക്കേഷൻ ഗാലിബിന് അയച്ചുകൊടുക്കേണ്ടതായി വന്നു. നൽകിയത് കായംകുളം പൊലീസ് സ്റ്റേഷന്റെ ലൊക്കേഷനായിരുന്നു. ജാർഖണ്ഡ് പൊലീസും ആശയുടെ സഹോദരി അൽക, ശേഖർ പടവ എന്നിവർ 14 ന് ഇവിടെ എത്തി. ഇവർ ആശയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. കായംകുളം പൊലീസും അഭിഭാഷയാകയും സുഹൃത്തുമായ ഗയ എസ് ലതയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു ജീവിക്കാൻ എത്തിയ ഇവരെ വിട്ടുനൽകാനാകില്ലെന്ന് നിലപാട് എടുത്തതോടെ ബന്ധുക്കളും പൊലീസും 15 ന് മടങ്ങി പിന്നീട് മുഹമ്മദ്‌ ഗാലിബിനെതിരെ കിഡ്നാപ്പിംഗ് കേസ് രജിസ്റ്റർ ചെയ്താണവർ ഇന്നലെ വിണ്ടും എത്തിയത്.

പെൺകുട്ടി വിവാഹ ബന്ധത്തിൽ ഉറച്ചുനിന്നതോടെ വിണ്ടും രാജ്‌റപ്പ പൊലീസ് പ്രതിസന്ധിയിലായി. പ്രായപൂർത്തി ആയവരും വിവാഹിതരും ആയവരെ വിട്ടുനൽകാൻ ആവില്ലെന്ന് ജില്ലാപൊലീസ് മേധാവി മോഹനചന്ദ്രന്റെ നിർദ്ദേശാനുസരണം കായംകുളം പൊലീസ് വിണ്ടും നിലപാടെടുത്തു. ആ സമയം ചിർത്തർപൂറിൽ തെരുവിൽ പ്രതിഷേധം കത്തിക്കയറുകയായിരുന്നു.

കേരള പൊലീസ് നിലപാട് വ്യക്തമാക്കിയതോടെ ചിത്തർപൂറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടി കായംകുളത്തുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായെന്നും പ്രതിഷേധക്കാരെ അറിയിച്ചു. ഈ സാഹചര്യത്തിൽ നാട്ടിൽ എത്തിയാൽ ജീവൻപോലും നഷ്ടപ്പെടുമെന്ന് മുഹമ്മദ് ഗാലിബും ആശയും ഭയപ്പെടുന്നു. കേരളത്തിന്റെ മതേതരത്വം മാത്രമാണ് അവരുടെ പ്രണയത്തിന്റെ പ്രതീക്ഷ.

Post a Comment

Previous Post Next Post