ഐസിസി ചാമ്പ്യന്‍സ് ട്രോഫി-2025:സ്വന്തം തട്ടകത്തില്‍ തോറ്റ് പാകിസ്ഥാന്‍; ന്യൂസിലന്‍ഡിന് 60 റണ്‍സ് ജയം

(www.kl14onlinenews.com)
(20-Feb-2025)

ഐസിസി ചാമ്പ്യന്‍സ് ട്രോഫി-2025:
സ്വന്തം തട്ടകത്തില്‍ തോറ്റ് പാകിസ്ഥാന്‍; ന്യൂസിലന്‍ഡിന് 60 റണ്‍സ് ജയം

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് തോല്‍വി. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്‍ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ 47.2 ഓവറില്‍ 260 റണ്‍സിന് ഓള്‍ ഔട്ടായി. ഖുഷ്ദില്‍ ഷാ (69), ബാബര്‍ അസം (64), സല്‍മാന്‍ അഗ (42) എന്നിവര്‍ മാത്രമാണ് പാക്r നിരയില്‍ പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്നര്‍, വില്യം ഒറൗര്‍ക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോം ലാഥം (118), വില്‍ യംഗ് (107) എന്നിവരുടെ സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പ്രതിരോധത്തിലൂന്നിയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. 10 ഓവറിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. സൗദ് ഷക്കീല്‍ (19 പന്തില്‍ 6), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 3) എന്നിവരാണ് ആദ്യം മടങ്ങിയത്. ഇരുവരും മടങ്ങുമ്പോല്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. നാലാമായി ക്രീസിലെത്തി ഫഖര്‍ സമാന് 24 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫഖര്‍ കൂടി മടങ്ങിയതോടെ മൂന്നിന് 69 എന്ന നിലയിലായി പാകിസ്ഥാന്‍. ബാബര്‍ – സല്‍മാനും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സല്‍മാനെ പുറത്താക്കി നതാന്‍ സ്മിത്ത് കിവീസി് ബ്രേക്ക് ത്രൂ നല്‍കി.

വൈകാതെ ബാബറും മടങ്ങി. ഇതിനിടെ തയ്യബ് താഹിറും (1) നിരാശപ്പെടുത്തി. ഖുഷ്ദില്‍ ഷായുടെ ഇന്നിംഗ്സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ഷഹീന്‍ അഫ്രീദി (14), നസീം ഷാ (13), ഹാരിസ് റൗഫ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. നേരത്തെ, അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (10), കെയ്ന്‍ വില്യംസണ്‍ (1) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കോണ്‍വെയെ അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കിയപ്പോള്‍ വില്യംസണ്‍ നസീമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി.

നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ (10) കൂടി മടങ്ങിയതോടെ കിവീസ് തീര്‍ത്തും പ്രതിരോധത്തിലായി. മൂന്നിന് 73 എന്ന നിലയിലായിരുന്നു കിവീസ്. പിന്നീടാണ് കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. അഞ്ചാം വിക്കറ്റില്‍ യംഗ് – ലാതം സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനെ നസീം പുറത്താക്കുകയായിരുന്നു. 113 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 12 ഫോറും നേടി. യംഗ് മടങ്ങിയെങ്കിലും ലാതം – ഫിലിപ്സ് ക്രീസില്‍ ഒന്നിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഫിലിപ്സ് മടങ്ങി.

ഹാരിസ് റൗഫിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ഫഖര്‍ സമാന് ക്യാച്ച്. 39 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്സും മൂന്ന് ഫോറും നേടി. ലാതം 104 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. മൈക്കല്‍ ബ്രേസ്വെല്ലും (0) പുറത്താവാതെ നിന്നു.

Post a Comment

Previous Post Next Post