അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം; വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ

(www.kl14onlinenews.com)
(11-jan-2025)

അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം; വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രതിഷേധത്തിൽ നടപടി. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്തു. വൈദികരെ മുന്നിൽ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റിൽ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്‍റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

സഭാ ആസ്ഥാനത്ത് പ്രതിഷേധിച്ച 21 വൈദികരിൽ ആറ് വൈദികരെ സസ്പെൻഡ് ചെയ്തു. 15 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പുലർച്ചെ ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സഭാ ആസ്ഥാനത്ത് സംഘർഷത്തിനിടയാക്കിയത്. പ്രായമായ വൈദികരെ മർദിച്ചതായും വലിച്ചിഴച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു. 

ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ രാത്രിയിൽ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Post a Comment

Previous Post Next Post