(www.kl14onlinenews.com)
(05-jan-2025)
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം പിന്നിടുമ്പോൾ, കണ്ണൂർ ജില്ല മുമ്പിൽ. മുപ്പത്തിയാറ് മത്സരങ്ങളുടെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. 215 പോയിന്റുകൾ കണ്ണൂർ നേടിയപ്പോൾ 214 പോയിന്റുമായി തൃശ്ശൂർ രണ്ടാമതും 213 പോയിന്റുമായി കോഴിക്കോട് മൂന്നാമതും ഉണ്ട്.
ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഞായറാഴ്ച വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ തലസ്ഥാനത്ത് ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഒന്നാം ദിനത്തിൽ വിവിധ നൃത്തമത്സരങ്ങളാണ് കാണികളെ ആവേശഭരിതരാക്കിയത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്. ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളിൽ നിന്നും അപ്പീൽ ഉൾപ്പടെ 23 മത്സരാർത്ഥികളാണ് പങ്കെടുത്തത്.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികൾക്ക് കൗതുകമേകി. എം.ടി നിള സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംഘ നൃത്തത്തിൽ നാല് ക്ലസ്റ്ററുകളിലായി 24 ടീമുകൾ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്.
കലാവേശത്തിലാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം. ഉത്സവ ലഹരിയിലായിരുന്നു 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം. ഉദ്ഘാടന സമ്മേളനം ഉൾപ്പടെ നടന്ന ഒന്നാം ദിവസത്തിൽ 58 ഇനങ്ങളാണ് പൂർത്തിയായയത്. ആദ്യ ദിവസം നൃത്തമത്സരങ്ങളാൽ സമ്പന്നമായിരുന്നു വേദികൾ. ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങള്‍ വേദികളിലെത്തും. ഞായറാഴ്ചയായതിനാൽ തന്നെ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ.
ആകെയുള്ള 249 മത്സര ഇനങ്ങളിൽ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.
വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് തുടങ്ങുന്ന ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും
ആദ്യ ദിനം പൂർത്തിയായപ്പോൾ തന്നെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടവും ഇഞ്ചോടിഞ്ചായി തുടരുകയാണ്. 215 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാമത്. 214 പോയിന്‍റുമായി തൃശൂർ തൊട്ടു പിന്നാലെയുണ്ട്. 213 പോയിന്‍റുമായി കോഴിക്കോടാണ് മൂന്നാമത്. ആലപ്പുഴ നാലാം സ്ഥാനത്തുമാണ്.
സംസ്കൃതോത്സവത്തിൽ 35 പോയിന്‍റുമായി നാല് ജില്ലകളാണ് മുന്നിൽ. മലപ്പുറം പാലക്കാട് കോഴിക്കോട് കാസർകോട് ജില്ലകളാണ് മുന്നിലുള്ളത്. 33 പോയിന്‍റുമായി കൊല്ലം തൊട്ട് പിന്നിലുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, സംസ്‌കൃതം കലോത്സവത്തിൽ 7, അറബിക് കലോത്സവത്തിൽ 6 ഇനങ്ങളുമാണ് പൂർത്തിയായത്. ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂൾ ആൺകുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മൽസരങ്ങളും ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മൽസരങ്ങളും ഇന്ന് നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസൽ ആലാപനം മൽസരങ്ങളും അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗത്തിലെ മാർഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മൽസരങ്ങൾ നടന്നു.
അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഖുർ ആൻ പാരായണം, മുശാറ, സംഭാഷണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സംസ്‌കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഷ്ടപദി, പദ്യംചൊല്ലൽ, സമസ്യാപൂരണം, പ്രശ്‌നോത്തരി ഇനങ്ങളിൽ മൽസരങ്ങൾ നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കാർട്ടൂൺ, കൊളാഷ്, മലയാളം കഥാരചന തുടങ്ങിയ മൽസരങ്ങളും നടന്നു.
Post a Comment