വയനാട് പുനരധിവാസം: അടിയന്തര ഉപയോഗത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്രം

(www.kl14onlinenews.com)
(10-jan-2025)

വയനാട് പുനരധിവാസം: അടിയന്തര ഉപയോഗത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്രം
കൊച്ചി: ചൂരൽമല–മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി 120 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ വ്യവസ്ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് ഇതെന്ന് ഹൈക്കോടതിയിൽ കേന്ദ്രം വ്യക്തമാക്കി.

മുൻപ് വ്യോമസേന നടത്തിയ എയർലിഫ്റ്റുമായി ബന്ധപ്പെട്ട് കുടിശ്ശിക അടയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാവകാശം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, എസ്. ഈശ്വരൻ എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രം പ്രതികരണം അറിയിച്ചത്. ഈ പണം ഉപയോഗിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ചട്ടം 20 അനുസരിച്ച് അധികാരമുണ്ടെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ഈ മാസം 2ന് കത്ത് നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

2016 മുതൽ എയർലിഫ്റ്റ് ഇനത്തിൽ 132.61 കോടി രൂപയാണ് കുടിശികയായുള്ളത്. 2021 മേയ് വരെയുള്ള കുടിശിക ഒഴിവാക്കിയാൽ 120 കോടി രൂപ കൂടി ലഭിക്കുമെന്നും ഇതുവഴി 181 കോടിയോളം രൂപ ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും സർക്കാർ അറിയിച്ചതോടെയാണ് ഇക്കാര്യം പരിഗണിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചത്. തുടർന്നാണ് ഇക്കാര്യം അനുവദിച്ചുകൊണ്ട് കേന്ദ്രം കത്തയച്ചത്.

ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം തേടാൻ സാധിക്കുമെന്ന് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. എംപിമാരുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് വർഷം 1 കോടി രൂപ വീതം ഇത്തരത്തിൽ നൽകാൻ കഴിയും. മുഖ്യമന്ത്രി എല്ലാ എംപിമാരോടും ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോടതിയിൽ അറിയിച്ചു. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ടും കോടതിയിൽ നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post