(www.kl14onlinenews.com)
(10-jan-2025)
ലോസ് ആഞ്ചൽസ്:
അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ തീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
വനങ്ങൾ മുതൽ ഉയർന്ന കെട്ടിടങ്ങളും ആഡംബര വീടുകളും വരെ കാട്ടുതീയിൽ എരിഞ്ഞു. ഹോളിവുഡ് ഹിൽസും ആശങ്കയിലാണ്. ഇതുവരെ പത്തു പേർ മരിക്കുകയും ആയിരത്തിലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.
യു.എസിലെ ലോസ് ആഞ്ചൽസിൽ നാശം വിതച്ച വൻ കാട്ടുതീയിൽ കുറഞ്ഞത് പത്തു പേർ മരിച്ചതായും 10,000 വീടുകളും കെട്ടിടങ്ങളും മറ്റ് നിർമിതികളും കത്തിനശിച്ചതായും റിപ്പോർട്ട്. തീ പൂർണമായും നിയന്ത്രണ വിധേയമാവാത്തതിനാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി അധികൃതർ പറഞ്ഞു. 35,000 ഏക്കറിലധികം പ്രദേശത്തെ അഗ്നി വിഴുങ്ങിയതായി കണക്കാക്കുന്നു. ഇത് ഏകദേശം സാൻ ഫ്രാൻസിസ്കോയുടെ വലിപ്പത്തോളം വരും. കുറഞ്ഞത് 180,000 ആളുകൾക്കെങ്കിലും പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്
ആളുകൾ ഒഴിഞ്ഞുപോയ ഇടങ്ങളിൽ വ്യാപകമായ കൊള്ള നടക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കൊള്ളയടിച്ചതിന് 20 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനം കാരണം സാൻഡാ മോണിക്ക നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാഷനൽ ഗാർഡ് സേന വ്യാഴാഴ്ച വൈകുന്നേരത്തോടെ ലോസ് ആഞ്ചൽസിൽ എത്തി. വസ്തുവകകൾ സംരക്ഷിക്കുന്നതിനായി തീപിടുത്തത്തിൽ നശിച്ച പ്രദേശങ്ങൾക്ക് സമീപം തങ്ങൾ നിലയുറപ്പിക്കുന്നതായി സേന പറഞ്ഞു. എല്ലാ സ്കൂളുകളും അടച്ചിടുമെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ക്ലാസുകൾ പുനഃരാരംഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.
വെൻചുറ കൗണ്ടിക്ക് സമീപമുള്ള വെസ്റ്റ് ഹിൽസിന് സമീപമുള്ള സാൻ ഫെർണാണ്ടോ താഴ്‌വരയിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അതിവേഗം നീങ്ങുന്ന കാട്ടു തീ പൊട്ടിപ്പുറപ്പെട്ടത്. തീ കെടുത്താനുള്ള ആദ്യ ശ്രമങ്ങളെ അസ്ഥാനത്താക്കി വീശിയടിക്കുന്ന വരണ്ട കാറ്റു മൂലം അതിവേഗം പടരുകയായിരുന്നു.
പാലിസേഡ്‌സ്, ഈറ്റൺ എന്നിങ്ങനെ പേരുകളുള്ള രണ്ട് വലിയ കാട്ടു തീകൾ ഒന്നിച്ചാണ് ഹോളിവുഡ് വിനോദ വ്യവസായത്തിന്റെ ഹൃദയഭാഗമായ ലോസ് ആഞ്ചൽസിനെ ആക്രമിച്ചത്. നശിച്ചവയിൽ ഹോളിവുഡിലെ പ്രമുഖരുടെ വീടുകൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, ബിസിനസ് ഹബ്ബുകൾ, വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വീടുകളുടെയും അവയുടെ ചിമ്മിനികളുടെയും രൂപരേഖകൾ മാത്രമാണ് അവശേഷിക്കുന്നത്. മനോഹരമായ പസഫിക് പാലിസേഡുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും പുകയുന്നതായാണ് റിപ്പോർട്ട്. മാലിബുവിൽ, കടൽത്തീരത്തെ വീടുകൾ നിലനിന്നിരുന്നിടത്ത് കറുത്തിരുണ്ട പുക ഉയരുന്നു.
ഹോളിവുഡ് നഗരമായ ലോസ് ഏഞ്ചൽസിൽ തീപിടുത്തം വൻ നാശമാണ് വിതയ്ക്കുന്നത്. 70,000 ഏക്കറിലധികം വരുന്ന പ്രദേശം അഗ്നിക്കിരയായി.
ലോസ് ഏഞ്ചൽസ് ഭരണകൂടം നഗരത്തിൽ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 10 ദശലക്ഷം ആളുകൾ താമസിക്കുന്ന അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണിത്
തീപിടിത്തം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുക മാത്രമല്ല, നിരവധി മൃഗങ്ങളുടെയും ജീവനെടുത്തു. ജീവൻ രക്ഷിക്കാൻ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് കാൽനടയായി ഓടുന്ന കാഴ്ചയാണ് പലയിടത്തും കാണാൻ കഴിയുന്നത്.
എന്താണ് തീ ആളിപ്പടരുന്നത്?
അമേരിക്കയിലെ വനമേഖലയിൽ ഉണ്ടായ തീപിടുത്തം ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. അഗ്നിശമന സേനാംഗങ്ങളും റെസ്‌ക്യൂ ടീമുകളും തീ അണക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അണയ്ക്കുന്നതിനു പകരം തീ അതിവേഗം പടരുകയാണ്.
കാറ്റ് വീശുന്നതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ ബുദ്ധിമുട്ടുന്നു. കാറ്റിൻ്റെ ദിശ മാറുന്നതിനാൽ തീ തുടർച്ചയായി വിവിധ സ്ഥലങ്ങളിലേക്ക് പടരുകയാണ്.
രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്‌കൂളുകളും കമ്മ്യൂണിറ്റി സെൻ്ററുകളും മറ്റ് സുരക്ഷിത സ്ഥലങ്ങളും എമർജൻസി ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്.
ഈ വൻ തീപിടുത്തത്തെത്തുടർന്ന്, പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ വിദേശ പര്യടനം റദ്ദാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ ദുരന്തത്തിൽ കാലിഫോർണിയ ഗവർണറെ വിമർശിച്ചു.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും പ്രസിഡൻ്റ് ബൈഡനെയും ട്രംപ് വിമർശിക്കുകയും അവർ ഇതിന് ഉത്തരവാദികളാണെന്നും ട്രംപ് പറഞ്ഞു. ബൈഡനാണ് നമ്മെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
Post a Comment