(www.kl14onlinenews.com)
(21-Dec-2024)
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റിലെത്തി. 43 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായുളള ആത്മബന്ധം കൂടുതൽ ശക്തമാക്കുകയെന്നുളളതാണ് സന്ദർശനത്തിൻറെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. വ്യാപാരവും ഊർജ്ജകൈമാറ്റവും മാത്രമല്ല പശ്ചിമേഷ്യയിലെ സുരക്ഷ, സമാധാനം,സ്ഥിരത, സമൃദ്ധി എന്നിവയിലെല്ലാം ഒരേ താത്പര്യമാണ് ഇരു രാജ്യങ്ങൾക്കെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹം വലിയ സംഭാവനയാണ് നൽകിയിട്ടുളളത്. ഇന്ത്യൻ പ്രവാസ സമൂഹത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ മോദി സന്ദർശിക്കാത്ത രാജ്യമാണ് കുവൈറ്റ്. സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിലുളള നേതാക്കളുമായി മോദി കൂടികാഴ്ച നടത്തും.
ലേബർ ക്യാംപിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി കാണും. പിന്നീട് നടക്കുന്ന പൊതുസമ്മേളത്തിൽ ഇന്ത്യൻ പ്രവാസികളെ മോദി അഭിസംബോധന ചെയ്യും.ഇന്നു വൈകുന്നേരം 3.50 ന് സബാ അൽ സാലെമിലുളള ഷെയ്ഖ് സാദ് അൽ അബ്ദുളള അൽ സലേം അൽ സബാഹ് ഇൻഡോർ സ്‌പോർട്‌സ് ഹാളിലാണ് പൊതുസമ്മേളനം നടക്കുന്നത്. മുൻകൂട്ടി രജിസ്ട്രർ ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുക. പൊതുസമ്മേളനത്തിനു ശേഷം അർദ്ദിയായിലെ ഷെയ്ഖ് ജാബിർ സ്റ്റേഡിയത്തിൽ നടക്കുന്ന ജിസിസി കപ്പ് ഫുഡ്ബോൾ മൽസരവേദിയും മോദി സന്ദർശിക്കും. ഞായറാഴ്ച കുവൈത്ത് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.
കുവൈത്തിലെ ഉന്നത നേതൃത്വവുമായുള്ള ചർച്ചകൾ ഇന്ത്യയും കുവൈറ്റും തമ്മിൽ ഭാവി പങ്കാളിത്തത്തിനുള്ള മാർഗരേഖ തയാറാക്കാനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി ശുഭപ്രതീക്ഷ പങ്കുവച്ചു. ഈ മാസം ആദ്യം പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സമയക്കുറവ് തടസമായി. ജനുവരിയിൽ മോദി സൗദി അറേബ്യ സന്ദർശിക്കും.
Post a Comment