(www.kl14onlinenews.com)
(24-Dec-2024)
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയവർക്കെതിരെ കൂടുതൽ നടപടിയുമായി സർക്കാർ. 373 ജീവനക്കാർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുത്തു. ഇവരിൽനിന്നും അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും. അറ്റൻഡർമാരും ക്ലർക്കും നഴ്സിങ് അസിസ്റ്റന്റുമാരും ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റൻറ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്.
കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റീസ് വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റുന്നുണ്ട്. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment