കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി

(www.kl14onlinenews.com)
(29-Dec-2024)

കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി

തിരുവനന്തപുരം: സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. അവസാന ദിനത്തിലും ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താൻ തയ്യാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എസ്എഫ്‌ഐ പ്രവർത്തകർ ഗവർണ്ണർക്ക് ടാറ്റാ നൽകി. ബിഹാർ ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദർശനം പോലും നടത്തിയില്ല. മന്ത്രിമാരും പോയില്ല. അതേസമയം, ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി.

മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവർണർ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു

"സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടത് ഇല്ല. രണ്ടു പ്രവർത്തന ശൈലിയാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻറെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തത്"- ഗവർണർ പറഞ്ഞു. എന്നാൽ, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകൾ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവർണർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി നിലവിലെ ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ ചുമതലയെടുക്കും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുന്നത്. ഗോവ സ്വദേശിയായ അദ്ദേഹം അവിടെ മന്ത്രിയായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഗവർണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post