വളപട്ടണത്ത് ഒരു കോടി രൂപയും 300 പവനും കവർന്ന കേസ്; പണവും സ്വര്‍ണവും കണ്ടെടുത്തു, അയൽവാസി അറസ്റ്റിൽ

(www.kl14onlinenews.com)
(02-Dec-2024)

വളപട്ടണത്ത് ഒരു കോടി രൂപയും 300 പവനും കവർന്ന കേസ്;
പണവും സ്വര്‍ണവും കണ്ടെടുത്തു, അയൽവാസി അറസ്റ്റിൽ
കണ്ണൂർ വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിൻ്റെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിലാണ് അറസ്റ്റ്. മോഷണം നടന്ന വീടിൻ്റെ അയൽവാസിയായ കൊച്ചു കൊമ്പൽ ലിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രിയോടെയാണ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.
കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ ലിജേഷിൻ്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പോലീസ് കണ്ടെടുത്തതായാണ് വിവരം.

സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി, എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർച്ച നടത്തുകയായിരുന്നു.

ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു

Post a Comment

Previous Post Next Post