ഉമാ തോമസ് വെന്റിലേറ്ററിൽ തുടരും; തലച്ചോറിൽ ​ഗുരുതര പരിക്കില്ല: ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

(www.kl14onlinenews.com)
(30-Dec-2024)

ഉമാ തോമസ് വെന്റിലേറ്ററിൽ തുടരും; തലച്ചോറിൽ ​ഗുരുതര പരിക്കില്ല: ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി
ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ കല്ലൂർ സ്റ്റേഡിയം അപകടത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ സംഘാടകർക്കെതിരെയാണ് പോലീസ് കേസെടത്തിട്ടുള്ളത്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മൃദംഗമിഷനും സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസെടുത്തത്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്.ആരുടെയും പേരുവുവിവരങ്ങള്‍ എഫ്.ഐ.ആര്‍ ല്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. പതിനൊന്ന് അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരി ഒരുക്കിയിരുന്നത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഞായറാഴ്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപ് വൈകീട്ട് ആറരയോടെയാണ് അപകടം. കോൺക്രീറ്റ് സ്ലാബിലേക്ക്‌ തലയടിച്ചാണ് ഉമാ തോമസ് എം.എല്‍.എ വീണത്. ഉടൻതന്നെ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി സജി ചെറിയാൻ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരുൾപ്പെടെയുള്ള അതിഥികൾ അപകടം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. റിനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎൽഎയ്ക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിനും ​പരിക്കേറ്റ എംഎൽഎ വിദഗ്ദ്ധ ഡോ​ക്ടർമാരുടെ സാനിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്

Post a Comment

Previous Post Next Post