വയനാട് പുനരധിവാസം; സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

(www.kl14onlinenews.com)
(07-Dec-2024)

വയനാട് പുനരധിവാസം; സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തിയും ഹൈക്കോടതി പ്രകടിപ്പിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം.

കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ്ബുക്കിലുണ്ടാവും എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി

അടിയന്തിര ആവശ്യത്തിന് ഇതില്‍ എത്ര രൂപ ചെലവഴിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ ഫണ്ടില്‍ വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. സാധ്യമായ എല്ലാ സമയവും നല്‍കി, ഇനിയും സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post