(www.kl14onlinenews.com)
(12-October -2024)
ചെന്നൈ: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തേടി ഡിജിസിഎ. വിമാന കമ്പനിയിൽ നിന്നും എയർപോർട്ട് അധികൃതരിൽ നിന്നും വിശദീകരണം തേടി. ഉന്നത ഡിജിസിഎ ഉദ്യോഗസ്ഥർ തിരുച്ചിറപ്പള്ളിയിൽ എത്തി അന്വേഷണം നടത്തും.
ഗുരുതരമായ പിഴവ് എങ്ങനെ ഉണ്ടായതെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്നാണ് വിവരം. സംഭവത്തിൽ വ്യോമയാന മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്താൻ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വെള്ളിയാഴ്ച രാത്രി 8.10 ഓടെയാണ് ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്. നിറച്ച ഇന്ധനം കുറക്കാനായി രണ്ടര മണിക്കൂർ നേരം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷമാണ് വിമാനം താഴെ ഇറക്കിയത്. വൈകീട്ട് 5.40 ന് ഷാർജയിലേയ്ക്ക് പറക്കാനിരുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കാൻ കഴിയാതെ രണ്ടര മണിക്കൂർ സമയം ആകാശത്ത് വട്ടമിട്ട് പറന്നത്.141 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ടേക്ക് ഓഫ് ചെയ്ത തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തകരാർ തിരിച്ചറിഞ്ഞത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടായതായാണ് റിപ്പോർട്ട്. വിമാനം അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നത് കണക്കിലെടുത്ത് ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ 20 ആംബുലൻസും 18 ഫയർ എഞ്ചിനുകളും സജ്ജമാക്കിയിരുന്നു
Post a Comment