(www.kl14onlinenews.com)
(02-Sep -2024)
പൊലീസിലെ ഉന്നതർക്കെതിരെ പിവി അൻവർ എംഎൽഎ(PV Anvar MLA) ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(CM Pinarayi Vijayan). ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് പിണറായി പറഞ്ഞു.
എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ഇക്കാര്യത്തിൽ ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ 37മത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയിൽ അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ല. ഇത് ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപി എംആർ അജിത് കുമാറിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേന. മുൻ കാലത്ത് മർദ്ദന ഉപകരണങ്ങൾ ആയിരുന്നു പൊലീസ്. അതിൽ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. പുരോഗമന സർക്കാരുകൾ അതിന് വഴി ഒരുക്കി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പൊലീസാണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എവിടെയും ക്രമ സമാധാന പ്രശ്നങ്ങൾ ഇല്ല. സമാധാന അന്തരീക്ഷം നിലനിർത്താൻ പൊലീസ് സേന മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പൊലീസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വേഗം തെളിയിക്കുന്നു. എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുന്നു. ആർക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല.
ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പൊലീസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. കഴിഞ്ഞ കാലയളവിൽ 108 പേരെ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും. നിങ്ങൾ മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയർത്തി പിടിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയണം. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ കൂടുതലായി പൊലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവർത്തനം അവരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം, എഡിജിപിയ്‌ക്കെതിരെ ആരോപണവുമായി പിവി അൻവർ തിങ്കളാഴ്ചയും രംഗത്തെത്തി. സോളാർ കേസ് അട്ടിമറിക്കുന്നതിന് എഡിജിപി കൂട്ടുനിന്നെന്ന് അൻവർ ആരോപിച്ചു. "കവടിയാർ കൊട്ടാരത്തിനടുത്ത് എഡിജിപി കൊട്ടാരസമാനമായ വീട് പണിയുന്നുണ്ട്. എഡിജിപിയുടെ സംഘം വിമാനതാവളത്തിൽ നിന്ന് സ്വർണം കടത്തി"- അൻവർ ആരോപിച്ചു.
അതേസമയം, സഹായം അഭ്യർഥിച്ച് പിവി അൻവർ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ സുജിത്ത് ദാസ് നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. നേരത്ത, മുഖ്യമന്ത്രി പിണറായി വിജയനുമായി പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ആരോപണം വന്ന വഴി
എഡിജിപി എംആർ അജിത്ത് കുമാറിനെതിരെയാണ് ഗുരുതര ആരോപണവുമായി പിവി അൻവർ ഞായറാഴ്ച രംഗത്തെത്തിയത്. എഡിജിപി എം ആർ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും, മുമ്പ് കസ്റ്റംസിൽ ജോലി ചെയ്തിരുന്ന എസ് പി സുജിത് ദാസുമായി ചേർന്നാണ് ഓപ്പറേഷൻ നടത്തിയിരുന്നതെന്നുമാണ് അൻവർ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയമാണെന്നും അൻവർ ആരോപിച്ചിരുന്നു.
ശനിയാഴ്ച എസ്പി സുജിത്ത് ദാസുമായി നടത്തിയ ഫോൺസംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു.എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയ കേസിലെ പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ പിവി അൻവർ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്ന് എസ്പി സുജിത് ദാസ് സംഭാഷണത്തിൽ പറയുന്നുണ്ട്. മുുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തികൊടുക്കുന്നതിനാൽ അജിത് കുമാർ പോലീസിൽ സർവശക്തനാണെന്ന് ഫോൺ സംഭാഷണത്തിൽ സുജിത് ദാസ് അൻവറിനോട് പറയുന്നുണ്ട്. ഇതേ തുടർന്നാണ് ആരോപണം ശക്തമായത്.
സർക്കാർ പരിശോധിക്കും
പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ രീതിയിലുള്ള ഗൗരവത്തോടുകൂടിത്തന്നെ, എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ എല്ലാ നിലപാടുകളും സ്വീകരിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി
Post a Comment