(www.kl14onlinenews.com)
(31-August -2024)
തിരുവനന്തപുരം:മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റി. തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.വ്യക്തിപരമായ കാരണങ്ങളാൽ കൺവീനർ സ്ഥാനത്ത് നിന്നൊഴിയുന്നുവെന്നാണ് ഔദോഗീകമായി ലഭിക്കുന്ന വിവരം. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജൻ നടത്തിയ കുടികാഴ്ചയെ തുടർന്നാണ് പാർട്ടി നടപടിയെന്നാണ് സൂചന.
അതേസമയം,സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നിൽക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരിൽ ചില പരിപാടികൾ ഉള്ളതിനാൽ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് 'എല്ലാം നടക്കട്ടെ' എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത് വൻ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.നാളെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകുന്നതിനു മുമ്പായാണ് നേതൃത്വത്തിന്റെ നടപടി. സമ്മേളനങ്ങൾ തുടങ്ങുംമുമ്പ് പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം
Post a Comment