(www.kl14onlinenews.com)
(03-August -2024)
തിരുവനന്തപുരം: ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ 30 കുട്ടികളടക്കം മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 10042 പേർ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. തെരച്ചിൽ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇന്നലെ 11 മൃതദേഹം കണ്ടെത്തി. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണ്. പലയിടത്ത് കുടുങ്ങിപ്പോയവരെ കണ്ടെത്തി സംരക്ഷിക്കാനായിരുന്നു ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തി സംരക്ഷിക്കാനാണ് സ്വജീവൻ പോലും പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തകർ ശ്രമിച്ചത്. നിലമ്പൂർ മേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാൻ വലിയ പ്രയാസമുണ്ട്.
215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. 148 മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. ഇനിയും കണ്ടെത്താൻ 206 പേരുണ്ട്. 81 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്. 206 പേരെ ഡിസ്ചാർജ് ചെയ്ത് ക്യാമ്പിലേക്ക് മാറ്റി. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരുണ്ട്. ചൂരൽമലയിലെ 10 ക്യാമ്പുകളിൽ 1707 പേർ താമസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ
തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പഞ്ചായത്തുകൾ സർവ്വമത പ്രാർത്ഥന നടത്തി സംസ്കരിക്കും.
സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിച്ച് പുനരധിവാസം നടത്തും.
വെള്ളാർമല സ്കൂൾ പൂർണ്ണമായും നശിച്ചതിനാൽ പഠനത്തിന് ബദൽ സംവിധാനം ഒരുക്കും.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും.
ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യു ആർ കോഡ് മരവിപ്പിച്ചു. പകരം നമ്പർ സംവിധാനം ഏർപ്പെടുത്തി.
എ.ഗീതയുടെ കീഴിൽ ഹെൽപ് ഫോർ വയനാട് സെൽ രൂപീകരിച്ചു. ഇമെയിൽ - letushelpwayand@gmail.com. ഫോൺ - 9188940014, 9188940015
Post a Comment