(www.kl14onlinenews.com)
(08-August -2024)
വയനാട് ദുരന്തം;വേണ്ടത് സമഗ്ര പുനരധിവാസ പാക്കേജ്, പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലുള്ളവരുടെ പുനരധി വാസത്തിന് സമഗ്ര പദ്ധതി ആവശ്യമാണ്. ശനിയാഴ്ച വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കേരളം ഇക്കാര്യം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടിയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിൻറെ ടീം ലീഡർ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി രാജീവ് കുമാറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണത്തിന് പഴയ തുണികൾ നൽകരുതെന്നും ഇത്തരത്തിൽ ലഭിച്ച ഏഴുടൺ പഴയ തുണിയാണ് ഉപയോഗിക്കാനാവാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ടു കോടിയുംചിരഞ്ജീവിയും മകൻ രാംചരനും ഒരുകോടിയും നൽകി. എകെ ആൻറണി അരലക്ഷവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരലക്ഷവും വിഡി സതീശൻ ഒരു ലക്ഷവും നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു
ക്യാമ്പിൽ 1942പേർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.195 ശരീരഭാഗങ്ങൾ കണ്ടെത്തി.ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു.ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല.233 സംസ്‌കാരങ്ങളാണ് നടന്നത്.14 ക്യാമ്പ് മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ട്
വയനാട്ടിലെ പുനരധിവാസം: 91 സർക്കാർ ക്വാട്ടേഴ്‌സുകൾ ലഭ്യമാക്കും
മേപ്പാടി: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്‌സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ആദ്യഘട്ടത്തിൽ പൊതുമരാമത്തിന്റെ 27 ക്വാർട്ടേഴ്‌സുകളാണ് ഇതിനായി വിട്ടുനൽകുന്നത്. മൂന്ന് കിടപ്പുമുറികൾ, വലിയ ഭക്ഷണ ഹാൾ, അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ എന്നവ ഉൾപ്പെട്ടതാണ് ക്വാർട്ടേഴ്‌സുകൾ. ഒരു ക്വാർട്ടേഴ്സിൽ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പേർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നൽകാൻ തദ്ദേശസ്ഥാപന മേധാവികൾക്ക് കർശന നിർദേശം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പുനരധിവാസത്തിനായി വിട്ടുനൽകുന്ന കൽപ്പറ്റയിലെ പൊതുമരാമത്ത് ക്വാട്ടേഴ്‌സുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ഹരീഷ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ മനീഷ, ഓവർസിയർ സുബിൻ എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു
Post a Comment