കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ 'ശത്രു ഭൈരവി യാഗവും' മൃഗബലിയും നടത്തി; ഡി.കെ ശിവകുമാര്‍

(www.kl14onlinenews.com)
(31-May-2024)

കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ ശത്രു ഭൈരവി യാഗവും മൃഗബലിയും നടത്തി; ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കർണ്ണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി ഉൾപ്പെടെയുള്ള ദുർമന്ത്രവാദം നടത്തിയെന്ന വെളിപ്പെടുത്തലുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരുനീക്കങ്ങൾക്ക് രാഷ്ട്രീയ ശത്രുക്കൾ ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ് കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ ആരോപണം.

"കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്നു. ഇതിൽ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ്," ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

"തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള ഒരു ക്ഷേത്രത്തിന് സമീപം യാഗം നടന്നു. രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാൻ പഞ്ചബലിയും നടത്തി. പഞ്ചബലിയില്‍ ആടും പോത്തും ഉള്‍പ്പെടെ അഞ്ച് വ്യത്യസ്ത മൃഗങ്ങളെ ബലി കൊടുത്തു. കൈയിൽ പൂജിച്ച ചരട് ഉള്ളതിനാൽ ഇതൊന്നും തന്നെ ബാധിക്കില്ല. ബലിയിൽ പങ്കെടുത്തവരാണ് ഈ വിവരം അറിയിച്ചത്," കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു

കർണാടകയിൽ നിന്നുള്ളവരാണെ് ഇതിന് പിന്നിൽ എന്നാരോപിച്ച അദ്ദേഹം ഇത്തരം ആചാരങ്ങൾ നടത്തുന്നവരെ കുറിച്ച് തനിക്ക് അറിവുണ്ടെന്നും അവകാശപ്പെട്ടു.

"എനിക്കും മുഖ്യമന്ത്രിക്കും എതിരെയാണ് ഇത് ചെയ്യുന്നത്. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ശത്രുക്കളെ ഇല്ലാതാക്കാൻ 'ശത്രു ഭൈരവി യാഗം' (അഗ്നിബലി) നടത്തുന്നു. 'പഞ്ചബലി' (അഞ്ച് ബലിവസ്തുക്കൾ) സമർപ്പിക്കുന്നു. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയുമായി അഗ്നിയാഗത്തിൻ്റെ ഫലമായി ശത്രുക്കൾ 'അഘോരികളെ' (ഹിന്ദു സന്യാസിമാരുടെ ഒരു വിഭാഗം) സമീപിക്കുകയാണ്." അദ്ദേഹം പറഞ്ഞു.

ആചാരം ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.

അതേസമയം, ഡി കെ ശിവകുമാറിൻ്റെ മൃഗബലി ആരോപണത്തിൽ വിവരശേഖരണത്തിനായി കർണാടക ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി. അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഡി.കെ ആരുടെയും പേര് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയക്കാരൻ്റെ ആജ്ഞ പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

"അത് അവരുടെ വിശ്വാസമാണ്, ഞാൻ അത് അവർക്ക് വിട്ടുകൊടുക്കുന്നു. അവർ ആഗ്രഹിക്കുന്നതെന്തും അവർ ശ്രമിക്കട്ടെ, പക്ഷേ നമ്മെ സംരക്ഷിക്കുന്ന ഉയർന്ന ഊർജ്ജമുണ്ട് നമ്മോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم