ചില്ലറയെച്ചൊല്ലി തർക്കം; സ്വകാര്യ ബസില്‍ നിന്നും കണ്ടക്ടർ ചവിട്ടിയിറക്കിയ വയോധികൻ മരിച്ചു

(www.kl14onlinenews.com)
(02-May-2024)

ചില്ലറയെച്ചൊല്ലി തർക്കം;
സ്വകാര്യ ബസില്‍ നിന്നും കണ്ടക്ടർ ചവിട്ടിയിറക്കിയ വയോധികൻ മരിച്ചു
തൃശൂർ കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് പവിത്രൻ 500 രൂപ നൽകിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.

തൃശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരികയായിരുന്ന ശാസ്താ ബസിൽ വെച്ച് കരുവന്നൂർ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെഎസ്ഇബി ഓഫീസിൽ വൈദ്യുതിബിൽ അടയ്ക്കാൻ പോകുകയായിരുന്നു. ആദ്യം 10 രൂപ നൽകിയെങ്കിലും 13 രൂപയാണ് ബസ് ചാർജെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ ചില്ലറയില്ലാത്തതിനാൽ 500 രൂപ നൽകി

തിരിച്ച് 480 രൂപയാണ് കണ്ടക്ടർ നൽകിയത്. ബാക്കി തുകയുടെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടയിൽ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു. പുത്തൻതോട് സ്റ്റോപ്പിൽ ബസ് നിർ ത്താൻ തുടങ്ങിയപ്പോൾ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ ഊരകം സ്വദേശിയായ കണ്ടക്ടർ രതീഷ് പിന്നിൽനിന്ന് ചവിട്ടി. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് ആഴത്തിൽ മുറിവേറ്റു. വീണുകിടന്ന പവിത്രന്റെ തല പിടിച്ച് കണ്ടക്ടർ കല്ലിൽ ഇടിച്ചു. സംഭവം കണ്ട നാട്ടുകാരാണ് കണ്ടക്ടറെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇദ്ദേഹത്തെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റി.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 14ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയായിരുന്നു മരണം. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് കണ്ടക്ടർ രതീഷ് റിമാൻഡിലാണ്.
പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ചവിട്ടിയതിനെ തുടര്‍ന്ന് പവിത്രന്‍ റോഡിലെയ്ക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തുടര്‍ന്നും ഇയാളെ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇദ്ദേഹത്തെ ചവിട്ടുവീഴ്ത്തുകയായിരുന്നുവെന്നും തുടർന്ന് കണ്ടക്ടർ പുറത്തിറങ്ങി വയോധികനെ കല്ലുകൊണ്ട് മർദ്ദിച്ചതായും മകൻ ആരോപിച്ചു.

നാട്ടുക്കാര്‍ ബസ് തടഞ്ഞിടുകയും പിന്നീട് പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് ബസ് അന്നുതന്നെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Post a Comment

Previous Post Next Post