അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

(www.kl14onlinenews.com)
(14-May-2024)

അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം
കാസർകോട്: സ്വർണപണയ വായ്പ തട്ടിപ്പു കേസിൽ പൊലീസ് കേസെടുത്തതോടെ സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സംഘം സെക്രട്ടറി കർമംതോടിയിലെ കെ.രതീശൻ വൻ ക്രമക്കേട് കാട്ടിയത്.

അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്നാണ് പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പിയുടെ പരാതി. സഹകരണ സംഘം പ്രസിഡന്റിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രതീശൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു

ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്.

ജനുവരി മുതൽ പല തവണകളായാണ് വായ്പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു. ഒരാഴ്ചയ്ക്കകം മുഴുവൻ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്.

സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രതീശനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി സിപിഎം വ്യക്തമാക്കി. സംഭവത്തിൽ സെക്രട്ടറിയായ രതീശന് മാത്രമാണ് ഉത്തരവാദിത്വമെന്ന് വ്യക്തമാക്കിയ സിപിഎം പ്രാദേശിക നേതൃത്വം ബാങ്ക് ഭരണസമിതി വിളിച്ചുചേർത്ത് തുടർനടപടികൾ ആലോചിക്കുമെന്നും പറഞ്ഞു. സഹകാരികൾക്ക് ഒരു തരത്തിലുമുള്ള നഷ്ടവും സംഭവിക്കില്ലെന്നും പാർട്ടി ഏരിയ സെക്രട്ടറി എം മാധവൻ പറഞ്ഞു.

വലിയ രീതിയിലുള്ള തട്ടിപ്പാണ് ബാങ്കിൽ നടന്നിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വർണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരിൽ സ്വർണ വായ്പ എടുത്തിട്ടുണ്ടെന്നും പണയം വെച്ച സ്വർണം ബാങ്കിൽ നിന്ന് കടത്തിക്കൊണ്ടു പോയിട്ടുണ്ടെന്നും ആരോപണമുണ്ട്. കൂടാതെ അപെക്സ് ബാങ്ക് നൽകിയ പണവും സെക്രട്ടറി കൈക്കലാക്കിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതി കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Post a Comment

Previous Post Next Post