(www.kl14onlinenews.com)
(31-May-2024)
തിരുവനന്തപുരം :
കൂടുതൽ പേർ വിരമിക്കുന്ന സാഹചര്യത്തിൽ ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ കണ്ടെത്തേണ്ടത്.
പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ പെൻഷൻ പ്രായം കൂട്ടുമെന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ യുവജനങ്ങളുടെ എതിർപ്പ് മുൻകൂട്ടി കണ്ടാണ് സർക്കാർ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത്. പിന്നാക്കം പോയതിൻ്റെ പേരിൽ സർക്കാർ കണ്ടത്തേണ്ടത് 9000 കോടി രൂപയാണ്. വിവിധ വകുപ്പുകളിൽ നിന്നായി ഇന്ന് പിരിയുന്നത് 16000 ത്തോളം പേരാണ്. ആനൂകൂല്യങ്ങൾ നൽകാൻ 9000 കോടി കണ്ടെത്തേണ്ടത് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.
പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറിയേറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ വിരമിക്കും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേർ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ചേർന്ന് 700 ഓളം പേർ വിരമിക്കുന്നുണ്ട്. ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്. കെ.എസ്.ഇ.ബിയിൽ നിന്ന് 1010 പേർ വിരമിക്കും. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകാനാണ് ആലോചന. പുതിയ നിയമനങ്ങളും പരിഗണനയിലുണ്ട്
ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. എല്ലാവരും ഒറ്റയടിക്ക് പണം പിൻവലിക്കില്ല എന്നത് ആശ്വാസമാണ്. പലരും ട്രഷറിയിൽ തന്നെ പണം നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നതും നേട്ടമാണ്. പക്ഷെ എല്ലായിടത്തം പകരം പുതിയ നിയമനം വേഗത്തിൽ നടക്കില്ല. ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ട്. ചില വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ച് പുനസംഘടന നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്
Post a Comment